Sorry, you need to enable JavaScript to visit this website.

ഗാസ: ഇങ്ങനെ പോയാല്‍ വംശീയ ഉന്മൂലനമെന്ന് യു.എന്‍

ഗാസ- നിലക്കാത്ത ഇസ്രായില്‍ ആക്രമണം ഫലസ്തീന്‍ ജനതയുടെ വംശീയ ഉന്മൂലനത്തില്‍ കലാശിക്കുമെന്ന് ഭയക്കുന്നതായി യു.എന്‍ വിദഗ്ധര്‍. വന്‍മാനുഷിക ദുരന്തവും വംശഹത്യയും തടയാനുള്ള സമയം അതിക്രമിക്കുകയാണെന്ന് യു.എന്‍ വിദഗ്ധര്‍ പറഞ്ഞു. ഗാസയെ മുച്ചൂടും നശിപ്പിക്കാനുള്ള ഇസ്രായില്‍ നീക്കത്തെ അവര്‍ അപലപിച്ചു. ഫലസ്തീന്‍ ജനത വംശഹത്യാഭീഷണിയുടെ വക്കിലാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നതായും അവര്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ, ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 256 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. 1,150 കുട്ടികളെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കടിയില്‍ മൂടപ്പെടുകയോ ചെയ്തിട്ടുണ്ട്. മൊത്തം 2,600 ആളുകളെ കാണാതായതായി അല്‍ഷിഫ ആശുപത്രി അധികൃതര്‍ പറയുന്നു. 135 മെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും 25 ആംബുലന്‍സുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഒക്‌ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ നടന്ന ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 9000 കവിഞ്ഞിട്ടുണ്ട്.
മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം ഇരുപതായി. സൈന്യം ഉത്തര ഗാസയുടെ ഹൃദയഭാഗത്ത് എത്തിയതായി ഇസ്രായിലി സൈനികമേധാവി ഹെര്‍റ്റ്‌സി ഹെലെവി പറഞ്ഞു. ഹമാസിന്റെ ഖസം ബ്രിഗേഡ് ലബനോനില്‍നിന്ന് ഇസ്രായിലിലെ കിര്യാത് ഷോംനയിലേക്ക് 12 മിസൈലുകള്‍ പായിച്ചു.
വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണം മൂന്നു ലക്ഷത്തോളെ വരുന്ന പലായനം ചെയ്ത ആളുകള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി യു.എന്‍ ഓഫീസ് അറിയിച്ചു.

 

Latest News