ഞങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നു, ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല... ഈ സന്ദേശം ലോകത്തെ അറിയിക്കൂ..

ഗാസയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ ജസീറ ലേഖകന്‍ താരിഖ് അല്‍ അസ്സൂമിന്റെ വാക്കുകള്‍:

ഗാസയിലെ മറ്റ് ജില്ലകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല. ഈ പ്രദേശങ്ങളില്‍ പുതിയ ബോംബാക്രമണങ്ങള്‍ നടക്കുന്നുണ്ടാകാം. എത്ര പേര്‍ ഇരകളായെന്ന് അറിയില്ല. എല്ലായിടത്തും സ്‌ഫോടനശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കുന്നുള്ളു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെക്കുറിച്ചോ ഗാസയിലെ സ്ഥിതിയെക്കുറിച്ചോ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.

അല്‍ഷിഫ ഹോസ്പിറ്റലിലെ (ഗാസയിലെ ഏറ്റവും വലിയ ആശുപത്രി) ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ജീവനക്കാരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. സ്ഥിതിഗതികള്‍ ഭയാനകമാണ്. ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യം ലോകത്തെ അറിയിക്കാനോ അന്താരാഷ്ട്ര സമൂഹവുമായി ആശയവിനിമയം നടത്താനോ കഴിയില്ല.

ഞങ്ങള്‍ ഇപ്പോള്‍ ഒരു ആശുപത്രിയിലാണ്, ഞങ്ങള്‍ക്ക് കഴിയുന്നത്രയും ഓരോ മണിക്കൂറിലും ഞങ്ങള്‍ ഉപഗ്രഹം വഴി ലൈവ് ആയി അയക്കാന്‍ ശ്രമിക്കാം. നിങ്ങള്‍ക്ക് ഞങ്ങളെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ ഇപ്പോള്‍ ഗാസയില്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന സന്ദേശം ലോകത്തിന് നല്‍കുക. ഞങ്ങള്‍ക്ക് ഫോണ്‍ സിഗ്‌നലുകളില്ല. ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുകളില്ല. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും ബന്ധപ്പെടാനും കഴിയുന്നില്ല.
ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക്, ആശുപത്രിക്കുള്ളിലെ പൗരന്മാര്‍ക്ക് പോലും, നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല. ആരുമായും ഒരു തരത്തിലുള്ള ആശയവിനിമയവും ഇല്ലാത്ത സ്ഥിതിയാണ്. നെറ്റ്‌വര്‍ക്ക് കണക്ഷനുകളില്‍ വലിയ പ്രശ്‌നമുണ്ട്. അത് എങ്ങനെ വന്നുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് ലക്ഷ്യം വച്ചതാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല.

ഗാസയിലെ സ്ഥിതി ശരിക്കും ഭയാനകമാണ്. എല്ലാവരും ഭയപ്പെടുന്നു, എല്ലാവരും ഭയക്കുന്നു. ദയവുചെയ്ത്, സുഹൃത്തുക്കളേ, ഞങ്ങള്‍ ഒറ്റപ്പെടുകയാണെന്ന സന്ദേശം ലോകത്തെ കേള്‍പിക്കൂ...

 

Latest News