Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാർഥിയുടെ ക്രൂരമർദനം; എട്ടു മാസം ആശുപത്രിയിൽ കിടന്ന കോളേജ് അധ്യാപകൻ മരിച്ചു

ഭുവനേശ്വര്‍- വിദ്യാര്‍ഥിയുടെ അടിയേറ്റ്  എട്ടു മാസമായി ചികിത്സയിലായിരുന്ന കോളേജ് അധ്യാപകന്‍ മരിച്ചു. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പി.കെ.എസ്.എസ്. ഡിഗ്രി കോളേജിലെ ലക്ചററായ അമിത് ബാരിക്കാണ് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2023 ഫെബ്രുവരി 22-നാണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അമിതിന്  പരിക്കേറ്റത്. എട്ടു മാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിദ്യാര്‍ഥി ക്ലാസില്‍ വൈകിവന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് അമിതിന്റെ ബന്ധുക്കള്‍ പറയുന്നത്. കേസിലെ പ്രതിയായ വിദ്യാര്‍ഥി മിക്കദിവസവും ക്ലാസില്‍ വൈകിയെത്തുമായിരുന്നു. ഫെബ്രുവരി 22-നും ക്ലാസിലെത്താന്‍ വൈകി.

പ്രിന്‍സിപ്പലിനെ കണ്ടതിന് ശേഷം ക്ലാസില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു അധ്യാപകനായ അമിതിന്റെ നിര്‍ദേശം. ഇതിനുപിന്നാലെ വിദ്യാര്‍ഥി അധ്യാപകനുമായി തര്‍ക്കിച്ചു. ഇതിനിടെയാണ് മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമിതിനെ ആദ്യം ഝര്‍സുഗുഡ ജില്ലാ ആശുപത്രിയിലും പിന്നീട് വിംസര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അധ്യാപകനെ മര്‍ദിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്.  ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നും കോടതിയുടെ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Latest News