Sorry, you need to enable JavaScript to visit this website.

സുഡാൻ ആഭ്യന്തര സംഘർഷം: ജിദ്ദയിൽ സമാധാന ചർച്ച വീണ്ടും 

ജിദ്ദ - സുഡാനിൽ ആഭ്യന്തര യുദ്ധത്തിലേർപ്പെട്ട സുഡാൻ സൈന്യത്തിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റെയും പ്രതിനിധികൾ ജിദ്ദയിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചു. യൂറോപ്യൻ യൂനിയൻ, ഇന്റർഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്‌മെന്റ് പ്രതിനികളുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യയും അമേരിക്കയുമാണ് സുഡാൻ സമാധാന ചർച്ചകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. 
സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും ജിദ്ദയിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സുഡാനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിജ്ഞാബദ്ധത വ്യക്തമാക്കി മെയ് 11 ന് ഇരു വിഭാഗവും പുറത്തിറക്കിയ ജിദ്ദ പ്രഖ്യാപനത്തിലും മെയ് 20 ന് ഇരു വിഭാഗവും ജിദ്ദയിൽ ഒപ്പുവെച്ച ഹ്രസ്വകാല വെടിനിർത്തൽ കരാറിലും പരസ്പര ധാരണയിലെത്തിയ കാര്യങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാൻ സുഡാൻ സൈന്യത്തോടും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിനോടും സൗദി അറേബ്യ അഭ്യർഥിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
സുഡാൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും വിവേകത്തിന് മുൻതൂക്കം നൽകുകയും സംഘർഷം അവസാനിപ്പിക്കുകയും വേണം. സുഡാൻ ജനതയുടെ ഐക്യം സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. സുഡാനും രാജ്യത്തെ ജനങ്ങൾക്കും സുരക്ഷിതത്വവും സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ കരാറിലെത്തി പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പിന്തുണ നൽകുന്നതായും വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
 

Latest News