ഭോപ്പാല്‍- മധ്യപ്രദേശില്‍ ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാൻ ഇറങ്ങിയ ആൾ 47 ലക്ഷം രൂപയുടെ നോട്ടുകളുമായി പിടിയിൽ. നോട്ടുകൾ ജിന്നിന്റെ സഹായത്തോടെ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത മന്ത്രവാദിക്കുവേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.
നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.. ഗ്വാളിയാറിലാണ് സംഭവം. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് കൈവശമുള്ള നിരോധിത നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ സുല്‍ത്താന്‍ കരോസിയ എന്നയാളാണ് പിടിയിലായത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് തുടക്കത്തിൽ പോലീസ് കരുതിയിരുന്നത്. സുല്‍ത്താന്‍ കരോസിയയെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് ഇയാൾ മൊഴി നല്‍കി. ആരോടും പറയാതെ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു.
അതിനിടെ ഒരു പരിചയക്കാരനാണ് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. ഇതില്‍ വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്.
പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സുല്‍ത്താന്‍ കരോസിയ പിടിയിലായത്. സുല്‍ത്താന്‍ കരോസിയയുടെ കൂട്ടാളിയെയും പിടികൂടിയിട്ടുണ്ട്. നോട്ടുകെട്ടുകളുമായി ബൈക്കില്‍ പോകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബാഗില്‍ കണ്ടെത്തിയ നോട്ടുകളുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതിക്ക് സാധിക്കാത്തതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.