മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചുള്ള കൊല;  1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസ് കൂട്ടക്കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടന്നത് മുസ്‌ലീങ്ങളെ   തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തില്‍ പോലീസ് സൂചിപ്പിക്കുന്നു. കേസിലെ പ്രതിയായ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിംഗിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മസ്‌ലിം  വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.
ജൂലൈ 31, തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നു കൂട്ടക്കൊല നടന്നത്.  1200 പേജുള്ള കുറ്റപത്രമാണ് കേസില്‍ പോലീസ് സമര്‍പ്പിച്ചത്. 2017ല്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളയാളെ അകാരണമായി ആക്രമിച്ചതിന് ചേതന്‍ സിംഗിനെതിരെ വകുപ്പു തല നടപടി ഉണ്ടായിട്ടുണ്ടെന്നതും കേസിന് ബലമായി.
കേസിലെ പ്രതിയായ ചേതന്‍ സിംഗ് തന്റെ സഹപ്രവര്‍ത്തകനായ ടിക്കാറാം മീണയെയാണ് ആദ്യം കൊലപ്പെടുത്തിയത്.  ജോലി പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകനായ ടിക്കാറാം മീണ അനുവദിക്കാത്തതാണ് ആദ്യ കൊലപാതകത്തിന് കാരണമെങ്കില്‍ പിന്നീട് നടത്തിയ മൂന്ന് കൊലപാതകവും കടുത്ത മുസ്‌ലിം വിരോധത്തില്‍ ചെയ്തതാണെന്ന് സാക്ഷിമൊഴികളടക്കം നിരത്തി കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.
കോച്ചുകളില്‍ മാറി മാറി നടന്ന പ്രതി മുസ്‌ലിം വിഭാഗക്കാരെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്. കൊലപാതക ശേഷം മുസ്‌ലിം വിരുദ്ധ ഭീഷണി പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന കുടുംബത്തിന്റെ വാദവും റെയിവേയുടെ വാദവും കുറ്റപത്രത്തിലൂടെ പൊലീസ് തള്ളുന്നു.
പ്രതി തോക്കിന്‍ മുനയില്‍ തന്നെക്കൊണ്ട് 'ജയ് മാതാ ദീ' എന്ന് വിളിപ്പിച്ചതായുള്ള കേസിലെ സാക്ഷിയായ മുസ്‌ലിം സ്ത്രീയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായമായി. അതേസമയം കൊലപാതകത്തിന് ശേഷം ചേതന്‍ നരേന്ദ്രമോഡിയെയും യോഗി ആദിത്യനാഥിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

Latest News