ടെൽ അവീവ് - ഗസ സിറ്റിയിൽ ഇനിയും തുടരുന്നവർ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് റെക്കോർഡ് ചെയ്ത ഫോൺകോളുകൾ രാവിലെ മുതൽ ഇസ്രായേൽ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് പ്രദേശവാസികളെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ഗസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗസയിൽ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് പറയുന്നത്. നേരത്തെ വടക്കൻ ഗസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു.
നേരത്തെ വടക്കൻ ഗസയിലെ ബെയ്ത് ഹനൂനിൽ നിന്നും ഖാൻ യൂനുസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. തെക്കൻ ഗസയിലേക്ക് പോകുന്നവർ ബെയ്ത് ഹനൂനിൽനിന്ന് ഖാൻ യൂനുസിലേക്കുള്ള ഒരൊറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രായേൽ അറിയിച്ചെങ്കിലും ഇതിന് വിരുദ്ധമായി പലായന സമയത്തും ആക്രമണം അഴിച്ചുവിട്ടിരുന്നു ഇസ്രായേൽ സേന.
അതിനിടെ, ഇസ്രായേലിനെതിരായ ആക്രമണങ്ങൾ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുല്ല കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നൽകി.