Sorry, you need to enable JavaScript to visit this website.

തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി കോണ്‍ഗ്രസ്; പ്രതിപക്ഷ പ്രക്ഷോഭം ശക്തമാക്കും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഴിമതി തുറന്നു കാട്ടാനും രാജ്യത്തെ തൊഴിലില്ലായ്്മക്കെതിരെ പൊരുതാനും പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പരാജയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ അസം പൗരത്വ പട്ടികയിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഒരുമ കാണിച്ച് പ്രതിപക്ഷം; ഇതൊരു തുടക്കമെന്ന് രാഹുല്‍ ഗാന്ധി


റഫാല്‍ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ, അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിനു മുന്‍കയ്യെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും. സംയുക്ത പ്രക്ഷോഭത്തിന്റെ വ്യവസ്ഥകള്‍ക്ക് വൈകാതെ രൂപം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ്് സുര്‍ജേവാല അറിയിച്ചു. ബാങ്ക് കുംഭകോണമായാലും റഫാല്‍ യുദ്ധ വിമാന ഇടപാടായാലും വലിയ വിഷയങ്ങളാണെന്നും ഇവയില്‍ പ്രതിപക്ഷം യോജിച്ച് ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രധാനമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തല്‍ക്കാലം ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് തീരുമാനം.
രാജ്യത്തെ സ്ഥിതിഗതികള്‍ പാര്‍ട്ടിയുടെ ഉന്നത സമിതി ചര്‍ച്ച ചെയ്തുവെന്നും യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയവും അഴിമതിയും തുറന്നുകാണിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
 

Latest News