Sorry, you need to enable JavaScript to visit this website.

ഹമാസ് സംഘത്തെ നയിച്ച കമാന്റര്‍ അലി ഖാദി വധിക്കപ്പെട്ടെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്- കടന്നു കയറി ആക്രമണം നടത്തിയ ഹമാസ് സംഘത്തിന് നേതൃത്വം നല്‍കിയ കമാന്റര്‍ അലി ഖാദി വധിക്കപ്പെട്ടെന്ന് ഇസ്രായേല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഗസയില്‍ അലി ഖാദി വധിക്കപ്പെട്ടതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്റെ മറ്റൊരു ഉന്നത നേതാവ് മിലിട്ടറി കമാന്റര്‍ അബു മുറാദും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 

ഹമാസ് നേതൃനിരയെ കൊലപ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് കൊല്ലപ്പെട്ട അബു മുറാദ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഗസയില്‍ 324 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആക്രമണങ്ങളില്‍ ആയിരം പേര്‍ക്ക് പരിക്കേറ്റുവെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 66 ശതമാനം പേരും കുട്ടികളും സ്ത്രീകളുമാണെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1900 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7,696 പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 1300 ആണ്. ഗസ മുനമ്പില്‍ ഇതുവരെ 1300 കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തുവെന്ന് യു. എന്‍ അറിയിച്ചു.

വടക്കന്‍ ഗസയില്‍  നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേല്‍ വ്യോമാക്രണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഹമാസ് വ്യക്തമാക്കി. കാറുകളില്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.

Latest News