തിരുവനന്തപുരം - നൂറിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് ഇനി മുതൽ മാലിന്യ സംസ്‌കരണത്തിന് ഫീസ് അടയ്ക്കണം. മൂന്ന് ദിവസം മുമ്പെങ്കിലും പരിപാടിയെക്കുറിച്ചുള്ള വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് സംഘാടകർ അനുവാദം വാങ്ങണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഫീസിന്റെ നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അടക്കം നിർദേശം ബാധകമാണെന്നും മന്ത്രി അറിയിച്ചു.
മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പിഴത്തുകയും വർധിപ്പിച്ചു. ഇങ്ങനെ പിഴത്തുക ഉപയോഗിച്ച് വേസ്റ്റ് മാനേജ്‌മെന്റ് ഫണ്ട് രൂപീകരിക്കാനും നിർദേശമുണ്ട്. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങൾക്കും മാലിന്യ സംസ്‌കരണത്തിൽ ഇളവുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. കടകളുടെ പരിസരം കടയുടമകൾ വൃത്തിയായി സൂക്ഷിക്കണം. മാലിന്യ നീക്കത്തിനുള്ള വാഹന സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. നഗര വീഥികളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. സമ്മേളന സ്ഥലങ്ങളിൽ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നും മന്ത്രി വ്യക്തമാക്കി.