ന്യൂദൽഹി- ഗാസയിൽ ഹമാസ് ഗ്രൂപ്പുമായുള്ള സമ്പൂർണ യുദ്ധത്തിനിടെ ഇസ്രായേലിൽ നിന്നുള്ള പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കാൻ ഇന്ത്യ ഓപ്പറേഷൻ അജയ് ആരംഭിച്ചു. 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്.
'പ്രത്യേക ചാർട്ടർ ഫ്‌ളൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
മടങ്ങിവരാൻ രജിസ്റ്റർ ചെയ്ത ആദ്യസംഘത്തെ നാളെ ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആദ്യവിമാനത്തിൽ വരുന്നവർക്ക് എംബസി മെയിൽ സന്ദേശം അയച്ചു. ബാക്കിയുള്ളവരെ തൊട്ടടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ആയിരകണക്കിന് ആളുകളാണ് ഗാസയിലും ഇസ്രയേലിലുമായി കൊല്ലപ്പെട്ടത്. ഗാസക്ക് ചുറ്റിലും ഇസ്രയേൽ സൈന്യം ഉപരോധം തീർത്തു. കര യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ.
ഹമാസ് 150 ഓളം പേരെ ബന്ദികളാക്കിയതായും ഇസ്രായേൽ അറിയിച്ചു. 14 തായ്ലൻഡുകാരും രണ്ട് മെക്‌സിക്കൻകാരും അമേരിക്കക്കാരും ജർമ്മൻ പൗരൻമാരും ബന്ദികളാക്കപ്പെട്ടവരിലുണ്ട്.