Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ നാട്ടിലിറങ്ങിയ കാട്ടാനയെ വെടിവെക്കുക പ്രായോഗികമല്ല, കാട്ടിലേക്ക് തുരത്തുക മാത്രം പോംവഴി

ടൗണിൽ തടിച്ചുകൂടിയ ജനക്കൂട്ടം

കണ്ണൂർ-കണ്ണൂരിലെ  മലയോര മേഖലയായ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണ് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. ഭയന്നോടിയ നാട്ടുകാരിൽ ആറു പേർക്ക് വീണു പരിക്കേറ്റു. രാവിലെ ഏഴോടെയാണ് വള്ളിത്തോട് റോഡിൽ ഉളിക്കൽ കൃഷി ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ ആന എത്തിയത്. പിന്നീട് ടൗണിലെ തിയേറ്ററിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെത്തി നിലയുറപ്പിച്ചു. ആരെയും ആക്രമിച്ചില്ലെങ്കിലും അപ്രതീക്ഷിതമായി നാട്ടിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയ ആറു പേർക്ക് വീണു പരിക്കേറ്റു. ഉളിക്കൽ മണിപ്പറ സ്വദേശികളായ സജീർ (34), സജീവൻ (53), നിസാമുദ്ദീൻ (34) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു മൂന്നു പേരുടെ പരിക്ക് സാരമുള്ളതല്ല. വയത്തൂർ വില്ലേജിലെ അംഗൻവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ രാവിലെ തന്നെ അവധി നൽകിയിരുന്നു.  വിദ്യാർത്ഥികളും യാത്രക്കാരും ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തിയെങ്കിലും കാട്ടാനയെ തുരത്താൻ സാധിച്ചില്ല. ആന ഇറങ്ങിയതറിഞ്ഞ് ടൗണിൽ വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. 


ആനയെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികൾ ജനങ്ങളിൽ നിന്നുണ്ടാവരുതെന്ന് കർശന നിർദേശം നൽകിയിരുന്നുവെങ്കിലും ചില ആളുകൾ പടക്കം പൊട്ടിച്ചത് കൊമ്പനെ പ്രകോപിപ്പിച്ചു. വിരണ്ടോടാൻ തുടങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഉളിക്കൽ ടൗണിനോട് ചേർന്നുള്ള മാർക്കറ്റിന് പിൻഭാഗത്തായാണ് കാട്ടാന മണിക്കൂറുകളോളം  നിലയുറപ്പിച്ചത്.
ഇതോടെ  ഉളിക്കൽ ടൗണിലെ  കടകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിൽ തൊഴിലുറപ്പ് ജോലിയും നിർത്തിവെച്ചു. 
വനാതിർത്തിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയിരിക്കുന്നത്. വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കർണാടക വനമേഖലയിൽനിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. 
കാട്ടാനയെ വെടിവെക്കുകയെന്നത് പ്രായോഗികമല്ലെന്നും കാട്ടിലേക്ക് തിരികെ അയക്കുക മാത്രമാണ് പോംവഴിയെന്നുമാണ് വനം വകുപ്പ് അധികൃതർ നൽകിയ നിർദേശം. മയക്കുവെടിവെച്ചാൽ, ആന എങ്ങനെയാവും പ്രതികരിക്കുകയെന്നത് ആശങ്കയുയർത്തുന്നു. 
ജനവാസ കേന്ദ്രമായതിനാൽ വിരണ്ടോടിയാൽ വലിയ നാശ നഷ്ടമാവും ഉണ്ടാവുകയെന്നും വിലയിരുത്തുന്നു. സ്ഥലം എം.എൽ.എ അഡ്വ.സജീവ് ജോസഫ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു. എം.എൽ.എ അടക്കമുള്ളവരെ ആന തുരത്തിയോടിച്ചു. 

 

കാട്ടാനയെ തുരത്തും -മന്ത്രി

കണ്ണൂർ-കണ്ണൂർ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വനംവന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തിൽ ജനക്കൂട്ടം ഇല്ലാതിരിക്കേണ്ടതുണ്ട്. ആളുകൾ കൂടുന്നത് ഈ ഓപറേഷൻ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതും ആന പ്രകോപിതനാകാൻ ഇടയാക്കുന്നതുമാണ്. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷം ആയത് സാധ്യമല്ലാതെ വരുന്ന പക്ഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Latest News