ദുബായ് - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഗ്രൂപ്പിന്റെ 258 ാമത്തെ ഹൈപ്പർ മാർക്കറ്റാണിത്. യു.എ.ഇയിലെ 104 ാമത്തേതും. 72,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ദുബായ് മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം, പച്ചക്കറികൾ, ബേക്കറി, ഐ.ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ദുബായ് ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ വരുംനാളുകളിൽ തുടങ്ങും. അടുത്ത വർഷം അവസാനത്തോടെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 എന്നതാണ് ലക്ഷ്യമെന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റിജണൽ ഡയറക്ടർമാരായ ജെയിംസ് വർഗീസ്, തമ്പാൻ കെ.പി എന്നിവരും സംബന്ധിച്ചു.