കോഴിക്കോട് - മുസ്‌ലിംലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നതെന്നും നല്ല രീതിയിൽ പോയാൽ എല്ലാവർക്കും നല്ലതാണെന്നും സമസ്ത നേതാവ് കെ ഉമർ ഫൈസി മുക്കം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയിലെ 21 നേതാക്കൾ ലീഗ് ദേശീയ ജനറൽസെക്രട്ടറിക്കും പാർട്ടി സംസ്ഥാന പ്രസിഡന്റിനും കത്തെഴുതിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി എം എ സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തിൽ ഇരുത്തണമോ എന്നത് മുസ്‌ലിം ലീഗ് നേതൃത്വമാണ് ആലോചിക്കേണ്ടത്. സമസ്തയ്‌ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്. മതേതര കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. ചിലർ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി ഉമർ ഫൈസി പ്രതികരിച്ചു.
തട്ടവും പർദ്ദയും ഇസ്‌ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും ഉമർ ഫൈസി പറഞ്ഞു. മുസ്‌ലിം സ്ത്രീകളെ അഴിഞ്ഞാട്ടത്തിന് വിടാൻ കഴിയില്ല. അതിനെ എത്ര പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്‌നമല്ല. തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതലെ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്‌ലാമിന്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. കമ്മ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)