Sorry, you need to enable JavaScript to visit this website.

ബയോ റിയാക്ടർ: പേര് മാറ്റിയാലും പിന്നോട്ടില്ല, നട്ടുച്ചക്ക് പന്തം കൊളുത്തി നാട്ടുകാർ

ചീമേനിയിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നു. 

പോത്താംകണ്ടം (കാസർകോട്)- പരിസരവാസികളുടെ പ്രതിഷേധം ഒതുക്കുന്നതിന് പേരിൽ മാറ്റം വരുത്തി കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പോത്താംകണ്ടം അരിയിട്ടപാറയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ അനുമതിക്ക് പിന്നാലെ പ്രക്ഷോഭം ശക്തമാക്കാൻ ജനകീയ സമരസമിതി രംഗത്തിറങ്ങി.
 അരിയിട്ടപാറയിൽ ഏറ്റെടുത്ത 25 ഏക്കർ ഭൂമിയിൽ സാനിറ്ററി ലാൻഡ് ഫിൽ സ്ഥാപിക്കുന്നതിന് ആണ് സർക്കാർ അനുമതി നൽകിയത്. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ടീമിന് പാട്ട വ്യവസ്ഥയിൽ ഭൂമി കൈമാറാനാണ് തീരുമാനം. ഇതിനെതിരെയാണ് പരിസരവാസികൾ രംഗത്തിറങ്ങി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചത്. പ്രതിഷേധ സൂചകമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചീമേനി ടൗണിൽ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ജനകീയ സമിതി ചെയർമാൻ കെ.എം ദാമോദരൻ, കൺവീനർ സുമേഷ് കരിമ്പിൽ , സന്ദീപ് ചീമേനി, ടി. പി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ചീമേനിയിലെ പരിസ്ഥിതിയും, ആവാസവ്യവസ്ഥയും തകർക്കുന്നതോടൊപ്പം നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിൽ വിഷം കലർത്തുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിന്റേതെന്ന് ജനകീയ സമിതി അഭിപ്രായപ്പെട്ടു. അതിവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിന് പ്രകടനത്തിന് ശേഷം നടന്ന ജനകീയ സമിതി യോഗം തീരുമാനിച്ചു.

Latest News