തൃശൂര്‍- കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് വേണ്ടി നടത്തിയതാണ്, അതില്‍ രാഷ്ട്രീയമില്ല. സഹകരണ മേഖലയില്‍ നിന്ന് ദുരിതങ്ങളേറ്റു വാങ്ങിയവരും പദയാത്രയുടെ ഭാഗമായി. ഇവരുടെ കണ്ണീരിന് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ലെങ്കില്‍ വലിയ തിരിച്ചടി വരുമെന്നും തൃശൂര്‍ നഗരത്തില്‍ സുരേഷ് ഗോപി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അത്താഴപഷ്ണിക്കാരന്റെ ചോര നീരാക്കിയ പണംകൊണ്ട് സ്വന്തം സൗധവും സാമ്രാജ്യവും പടുത്തുയര്‍ത്തുകയാണ്. കണ്ണൂരില്‍ കെ. സുധാകരനും അദ്ദേഹത്തിന്റെ അനുയായികളും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ക്യൂവില്‍ നില്‍ക്കാന്‍ പോലും സമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ പിടിച്ചെടുത്തതാണ് ഭരണം, അത് ഇന്ന് പാവപ്പെട്ടവന്റെ ജിവിതത്തില്‍ കിരാതമായി പെയ്തിറങ്ങുകയാണ്. ആ പാവപ്പെട്ടവന് വേണ്ടിയാണ് ഈ യാത്ര. തട്ടിപ്പില്‍ ബാധിക്കപ്പെട്ടവരും അവരുടെ കണ്ണീരിന് വില കല്‍പ്പിച്ച വലിയ ഒരു മനുഷ്യസമൂഹവുമാണ് ഈ യാത്രയില്‍ ഒപ്പമുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഈ സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ അക്രമഭരണമെന്നൊന്നും പറയുന്നില്ല. അതല്ല ഇവിടുത്തെ വിഷയം. അതിനാല്‍, കരുവന്നൂരിലെ ഈ പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തണം. ഇല്ലെങ്കില്‍ ഭരണാധികാരികളുടെ ഉറക്കം മാത്രമായിരിക്കില്ല കെട്ടു പോകുന്നതെന്നും ഇത് സര്‍ക്കാരിനുള്ള താക്കീത് തന്നെയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി . ഈ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ. ഭരണം അധസ്ഥിതന് വേണ്ടിയുള്ളതാകണം. എന്നാല്‍ ഇന്ന് അതല്ല ഉള്ളതെന്ന് മുഖ്യമന്ത്രിയും ഒരു സംഘം തസ്‌കരന്മാരും തെളിയിക്കുകയാണ്. പരിഹാരം കണ്ടില്ലെങ്കില്‍ ഈ പ്രശ്‌നം ഏത് നിലയിലേക്കും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ത്രീ സംരക്ഷണം ഉണ്ടാകുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് നൂറില്‍ അധികം അധികം പരാതികള്‍ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനഹിതത്തിന് അനുസരിച്ച് ഒരു ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക് വേണം. അതിന് ഈ പദയാത്ര സഹായിക്കും. ലോകസഭ തിരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടികെട്ടുന്നതിലൂടെ സിപിഎം സ്വന്തം ആത്മഹത്യ കുറിപ്പാണ് രചിക്കുന്നത്.
ലാക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ടവുമായി ഞങ്ങള്‍ എത്തും. ആ പോരാട്ടത്തില്‍ തൃശൂരിനെ സംബന്ധിച്ച് കടുത്ത ആത്മവിശ്വാസം ഉണ്ട്. ഇത് വേറെ പോരാട്ടം സുരേഷ് ഗോപി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങള്‍ ശക്തമായി നിലനില്‍ക്കണം. കാരണം നിരവധി പാവപ്പെട്ടവരാണ് ഇതിനെ ആശ്രയിക്കുന്നത്. സഹകരണ സംഘങ്ങള്‍ നിലനിര്‍ത്താന്‍ കേന്ദ്രത്തോട് അപേക്ഷിക്കും എന്നാല്‍ ഈ തസ്‌കരന്മാര്‍ ഒന്നുപോലും രക്ഷപ്പെടാന്‍ പാടില്ല. മുഖ്യമന്ത്രി ഇതില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കണ്ണൂരില്‍ ഇത് പത്തിരട്ടി വലുപ്പതില്‍ ആവര്‍ത്തിക്കും. കണ്ണൂരും മവേലിക്കരയിലും ഇടുക്കിയിലും കാസര്‍കോടും കണ്ടലയിലും ഇത് ആവര്‍ത്തിക്കും. മനുഷ്യര്‍ക്ക് വേണ്ടി ഇനിയും മുന്നിട്ടിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.