ബൊലാൻഗിർ (ഒഡീഷ) - ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ ബിന്ദിയ സബർ എന്ന യുവതി പെരുവഴിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആംബുലൻസ് കിട്ടാതെ വന്നതോടെ യുവതിയെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വഴിമദ്ധ്യേ പ്രസവവേദന അതിരൂക്ഷമായി. തുടർന്ന് ഓട്ടോറിക്ഷ റോഡിൽ സൈഡാക്കി നിർത്തി വീട്ടുകാർ യുവതിയെ ഹൈവേയുടെ സൈഡിൽ കിടത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടക്കുകയായിരുന്നു. ഇരട്ടക്കുട്ടികളാണ്.
ഞാൻ ആംബുലൻസിനെയും ആശാ വർക്കർമാരെയും മാറി മാറി വിളിച്ചെങ്കിലും അവരാരും ഞങ്ങളെ സഹായിച്ചില്ലെന്ന് ബിന്ദിയ പറഞ്ഞു. സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം ബിന്ദിയയുടെയും നവജാത ഇരട്ടക്കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണെന്നും ബന്ധുക്കൾ പ്രതികരിച്ചു.