Sorry, you need to enable JavaScript to visit this website.

സൈനികൻ വ്യാജനാണെങ്കിലും ഞാൻ പറഞ്ഞത് സത്യമെന്ന് അനിൽ ആന്റണി

തിരുവനന്തപുരം- കൊല്ലം കടയ്ക്കലിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞുവെച്ച് മർദ്ദിച്ച് മുതുകിൽ പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട് വെട്ടിലായ ബി.ജെ.പി നേതാവ് അനിൽ ആന്റണി പ്രതികരണവുമായി രംഗത്ത്. ആ സൈനികൻ വ്യാജനാണ് എന്ന് തെളിഞ്ഞെങ്കിലും താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് അനിൽ ആന്റണി. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം മാറിയെന്ന് അനിൽ ആന്റണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തെളിവുകളുണ്ടെന്നും വ്യാജ സൈനികന്റെ കാര്യം ഉയർത്തിക്കാട്ടി അതിനെവെള്ളപൂശാനാണ് ശ്രമമെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
ഭീകരവാദത്തോടെ അനുഭാവം പുലർത്തുന്ന ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നവരും രണ്ടു ദിവസം മുമ്പ് ഞാൻ നടത്തിയ പ്രസ്താവനയിൽ അസ്വസ്ഥരായി കണ്ടു. ഞാൻ പരാമർശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരാണെന്ന് തെളിഞ്ഞെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല. ഐ.എസുമായി ബന്ധപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യനീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ഭീകരസംഘടനക്ക് രഹസ്യവിവരങ്ങൾ ചോർത്തിയതിന്് ഒരു പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തത് അടുത്തിടെയാണെന്നും അനിൽ ആന്റണി ട്വീറ്റ് ചെയ്തു. കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവുമായി ബന്ധം പുലർത്തുന്ന, അതേസമയം, ഭീകരവാദത്തോടെ മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വെച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെയും വെളുപ്പിക്കാൻ ശ്രമിക്കുകയാണ്. ആഭ്യന്തര സുരക്ഷക്ക് ഇവരെല്ലാം ഭീഷണിയാണെന്നും  അനിൽ ആന്റണി പറഞ്ഞു.
 

Latest News