Sorry, you need to enable JavaScript to visit this website.

കടം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നല്‍കാതിരുന്ന യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു

പട്‌ന  - കടം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ നല്‍കാന്‍ തയ്യാറാകാതിരുന്ന ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിക്കുകയും  മൂത്രം കുടിപ്പിക്കുകയും ചെയ്തു. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലാണ് ഞെട്ടിക്കുന്ന സംഭവം. കടം വാങ്ങിയ 1500 രൂപ പലിശ സഹിതം യുവതി തിരിച്ചടച്ചെങ്കിലും കൊള്ളപ്പലിശ വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് 30 കാരിയായ യുവതിക്കെതിരെ ക്രൂരത അരങ്ങേറിയത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. പട്ന ജില്ലയിലെ ഖുസ്റുപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം നടന്നത്. പ്രമോദ് സിങ്, മകന്‍ അന്‍ഷു സിങ് എന്നിവര്‍ ചേര്‍ന്നാണു യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയത്. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പ്രമോദ് സിങ്ങില്‍നിന്ന് ഇവര്‍ 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇത് തരാന്‍ പറ്റില്ലെന്നു വ്യക്തമാക്കിയതോടെയാണ് പ്രമോദ് ഭീഷണിയുമായി എത്തിയത്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നഗ്‌നയാക്കി നടത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെതിരെ യുവതി ഖുസ്റുപൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസില്‍ ഹാജരായ ശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ യുവതിയുടെ വീട്ടിലെത്തി. യുവതിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു. ഇയാളുടെ മകന്‍ അന്‍ഷു സിങ്ങിനെക്കൊണ്ട് മുഖത്ത് മൂത്രമൊഴിപ്പിച്ചു. അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News