കയ്റോ - നൈൽ നദിയിൽ എത്യോപ്യ നിർമിക്കുന്ന അന്നഹ്ദ അണക്കെട്ട് പത്തു കോടിയിലേറെ ഈജിപ്തുകാരുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക് രി മുന്നറിയിപ്പ് നൽകി. അന്നഹ്ദ അണക്കെട്ടുമായി ബന്ധപ്പെട്ട് എത്യോപ്യ സ്വീകരിക്കുന്ന ഏകപക്ഷീയമായ നടപടികൾ ഈജിപ്ത് നിരാകരിക്കുന്നതായി യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ സാമിഹ് ശുക് രി പറഞ്ഞു.
ഈജിപ്ത് കടുത്ത ജലക്ഷാമം നേരിടുന്നു. ഈജിപ്തിന്റെ വാർഷിക ജലയാവശ്യത്തിന്റെ 50 ശതമാനത്തിലേറെയാണ് കമ്മി. ഇത് പല തവണ വെള്ളം പുനരുപയോഗിക്കാൻ ഈജിപ്തിനെ നിർബന്ധിതമാക്കുന്നു. പത്തു കോടിയിലേറെ ഈജിപ്തുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിൽ തത്സ്ഥിതി അടിച്ചേൽപിക്കാൻ സാധിക്കുമെന്ന തെറ്റിദ്ധാരണക്ക് ഇടമില്ല. കടുത്ത ജലക്ഷാമമാണ് ഈജിപ്ത് അഭിമുഖീകരിക്കുന്നത്. ജലയാവശ്യത്തിന് പ്രധാനമായും നൈൽ നദിയെയാണ് രാജ്യം ആശ്രയിക്കുന്നത്.
നൈൽ നദിയിലെ ജലത്തിന്റെ സുസ്ഥിരമല്ലാത്ത ഏതു ഉപയോഗവും ഈജിപ്തിനെ ബാധിക്കും. രാജ്യാന്തര ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിൽ ഏകപക്ഷീയമായ നടപടികൾ നിരാകരിക്കുന്നതാണ് ഈജിപ്തിന്റെ നിലപാട്. നദീതട രാജ്യങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മതിയായ പഠനങ്ങൾ നടത്താതെയും കൂടിയാലോചനകൾ കൂടാതെയുമാണ് അന്നഹ്ദ അണക്കെട്ട് നിർമാണം എത്യോപ്യ ആരംഭിച്ചതെന്നും സാമിഹ് ശുക്‌രി പറഞ്ഞു.