Sorry, you need to enable JavaScript to visit this website.

അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍, തുടര്‍ നടപടികളില്ല

കൊച്ചി -  തനിക്ക്  ക്ഷേത്രത്തില്‍ നേരിടേണ്ടി വന്ന അയിത്തത്തെക്കുറിച്ചുള്ള  വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനാല്‍ തന്നെ തുടര്‍നടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മണിപ്പൂരില്‍ സംഭവിച്ച പോലുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കാതിരിക്കാന്‍ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. പല ജാതികളും മതങ്ങളും ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉള്‍ക്കൊള്ളുകയാണ് നമ്മുടെ സംസ്‌കാരം. ശബരിമലയെ പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്തു ഇല്ലെന്നും അദ്ദേഹം പറഞ്ഞു

പയ്യന്നൂരിലെ  ക്ഷേത്രത്തിലാണ് മന്ത്രി കെ രാധാകൃഷ്ണന് അയിത്തം നേരിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് മന്ത്രി പുറത്ത് പറഞ്ഞത്. ഇതോടെ കേരളീയ സമൂഹത്തില്‍ ഇപ്പോഴും അയിത്തം നടമാടുന്നതിനെതിരെ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ മന്ത്രിക്ക് പിന്തുണയുമായി എത്തിയിരുന്നു.  എന്നാല്‍ ഇത് സംബന്ധിച്ച പരാമര്‍ശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതാണെന്ന് പറഞ്ഞ്  അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ രംഗത്തു വന്നിരുന്നു.  ക്ഷേത്രം ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്. പൂജ സമയത്തു മന്ത്രിയല്ല, പൂജാരിയുടെ  മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യന്‍ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. പൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കില്‍ എന്തിനാണ് പുറത്തിറങ്ങിയതെന്നും താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.

Latest News