Sorry, you need to enable JavaScript to visit this website.

ഭൂപതിവ് നിയമഭേദഗതി നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാൻ -റസാഖ് പാലേരി

തിരുവനന്തപുരം - ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐകകണ്‌ഠ്യേന പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ഭൂമി കയ്യേറിയവർക്കും പട്ടയ ഭൂമിയിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും നിയമ പരിരക്ഷ നൽകാനുള്ള ശ്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

സാധാരണക്കാരായ കൃഷിക്കാരുടെ പേരിൽ വൻകിടക്കാരെ രക്ഷപ്പെടുത്താൻ നടത്തുന്ന നീക്കമാണിത്. കേരളത്തിന്റെ പലയിടങ്ങളിലായി കാർഷികാവശ്യത്തിന് പതിച്ചു നൽകിയ ഭൂമി മുറിച്ച് വാങ്ങി അനധികൃതമായ പലതരം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നത് ഹൈക്കോടതി അടക്കം ശരിവെച്ച കാര്യമാണ്. ഇക്കാര്യങ്ങൾ പരിശോധിച്ചു നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന കോടതി നിർദ്ദേശത്തെ മറികടക്കാൻ വേണ്ടിയാണ് ഇപ്പോൾ സർക്കാർ നിയമ ഭേദഗതി നടത്തിയത്.

1960 ലെ ഭൂപതിവ് നിയമത്തെ അട്ടിമറിക്കുന്നതാണ് പുതിയ പരിഷ്‌കരണം. പ്രസ്തുത നിയമപ്രകാരം പട്ടയഭൂമി വകമാറ്റി ഉപയോഗിക്കാൻ പാടില്ല. സി.പി.എം ഓഫീസ് ഉൾപ്പെടെയുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തന്നെ തടഞ്ഞിരുന്നു. ഭൂമിയുടെ സ്വാഭാവിക പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് പരിസ്ഥിതിലോല പ്രദേശങ്ങളിലുൾപ്പെടെ റിസോർട്ടുകളും മറ്റും പണിത പട്ടയ മാഫിയകളെ തൃപ്തിപ്പെടുത്താനും സഹായിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. 

നേരത്തെ കേരളത്തിലെ തോട്ടഭൂമി ഭൂപരിഷ്‌കരണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. തോട്ടഭൂമി കൃഷിക്ക് മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. തോട്ടഭൂമിയുടെ 5% കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഭേദഗതി യു.ഡി.എഫ് സർക്കാറിന്റെ കാലത്ത്കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തവരാണ് കേരളത്തിലെ ഇടതുപക്ഷം. രവീന്ദ്രൻ പട്ടയങ്ങൾ പോലെയുള്ള വ്യാജ പട്ടയങ്ങൾ മുൻ എൽ.ഡി.എഫ് സർക്കാർ റദ്ദ് ചെയ്തിരുന്നു. എന്നാൽ അത്തരം വ്യാജ പട്ടയങ്ങൾക്കും നിയമസാധുത നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇപ്പോൾ പാസാക്കിയ നിയമഭേദഗതിയിലൂടെ സർക്കാരിന് ചട്ടങ്ങൾ ഇഷ്ടാനുസരണം നിർമ്മിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ഈ അധികാരം വിനിയോഗിക്കുക സ്വാഭാവികമായും ഉദ്യോഗസ്ഥരായിരിക്കും. അവരുടെ ഇഷ്ടാനുസരണം ഭൂമികയ്യേറ്റങ്ങൾ ക്രമപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകും. ഇത് ഉദ്യോഗസ്ഥ  രാഷ്ട്രീയ അഴിമതിക്ക് വഴിവെക്കും. ആദിവാസി ഭൂമികളിലുൾപ്പെടെയുള്ള കയ്യേറ്റങ്ങൾക്ക് വരെനിയമസാധുത നൽകപ്പെടുന്ന സാഹചര്യങ്ങൾ ആവർത്തിക്കുന്നതിന് ഭേദഗതി കാരണമാകും 

അതേ സമയം, പട്ടയ ഭൂമിയിൽ കൃഷി നടത്തുന്ന സാധാരണക്കാരായ കർഷകർ നിർമ്മിച്ച വീടുകൾ പോലെയുള്ള ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകണം. എന്നാൽ അതിൽ പോലും വൻതുക പിഴ ഈടാക്കി കൃഷിക്കാരെ ബുദ്ധിമുട്ടിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
 

Latest News