കോട്ടയം-പ്രതിസന്ധികളെ കൂസലില്ലാതെ നേരിട്ട ഉമ്മൻചാണ്ടി ഉറങ്ങാത്ത രാത്രിയെക്കുറിച്ച് വിവരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അപ്പ കിടന്നാലുടൻ ഉറങ്ങും. അതാണ് പതിവ്. പക്ഷേ സോളാർ കേസിൽ ലൈംഗീക പീഡനം ആരോപിച്ച് സിബിഐക്ക് കേസ് റഫർ ചെയ്ത രാത്രിയിൽ ഉമ്മൻചാണ്ടി ഒരു പോള കണ്ണടച്ചില്ല. വേട്ടയാടലിന്റെ വേദനയുമായി നേരം വെളുപ്പിച്ചു. തന്നോട് അമ്മയാണ് ഇക്കാര്യം പറഞ്ഞതെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പോസിറ്റീവായുളള വ്യക്തിഹത്യകളെ സ്വാഗതം ചെയ്യുന്നു. പക്ഷേ തന്റെ കുടുംബത്തെ രണ്ടു പതിറ്റാണ്ടായി സ്ഥിരം വേട്ടയാടുകയാണ്. എംപിയാകാനായിരുന്നു തനിക്ക് ആഗ്രഹം. പക്ഷേ അത് അന്നത്തെ സാഹചര്യത്തിൽ സാധിച്ചില്ല. ഇപ്പോൾ എംഎൽഎയായി.ഇനിയും മണ്ഡലത്തിലെ പദയാത്ര തുടരുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഒരു പഞ്ചായത്തിൽ രണ്ടു ദിവസം എന്ന നിലയിൽ. ഇത് ഭാരത് ജോഡോ യാത്രയിൽ നാലായിരം കിലോമീറ്റർ നടന്നതിന്റെ പ്രചോദനമാണ്. അത് തുടരും. കോട്ടയം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി.
വ്യക്തിഹത്യകളെ സ്വാഗതം ചെയ്യുന്നു.അത് തിരുത്താൻ ഉപകരിക്കുമെങ്കിൽ. പക്ഷേ പലതും മറ്റു ലക്ഷ്യത്തോടെയാണ്. ഭക്ഷണം കഴിക്കാതെ അപ്പയുടെ ചെറുകുടൽചുരുങ്ങി എന്ന നിലയിൽ സംസാരിച്ചത് ട്രോളായിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിലാണ് അത് പറഞ്ഞത്. അനുസ്മരണത്തിനിടെ പറഞ്ഞപ്പോൾ ചെറുകുടലിന്റെ നീളം ഒന്നരകിലോമീറ്ററാണെന്നും അതു ചുരുങ്ങി 300 മീറ്ററായി എന്നും പറഞ്ഞുപോയി. 'അപ്പ മരിച്ച സാഹചര്യത്തിൽ ഞാൻ കടന്നുപോയ മാനസികാവസ്ഥയിൽ പറഞ്ഞപ്പോൾ വാക്കിൽ പിഴപറ്റിയതാണ്. അത് ഇത്രയുംനാൾ കാണാത്തതെന്താണെന്ന് ഞാനോർത്തു.യാഥാർഥ്യം പറഞ്ഞാൽ ഉടൻ സൈബർ ആക്രമണം. ഇതുകൊണ്ടുന്നും തളരില്ല. വ്യക്തി ആക്ഷേപം നടത്തിയവർ തരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇപ്പോഴും വ്യക്തി ആക്ഷേപം തുടരുന്നു'- ചാണ്ടി ഉമ്മൻ പറഞ്ഞു.
'എങ്ങനെയും ആക്ഷേപിക്കുക എന്ന തരത്തിലേക്ക് ഇവിടത്തെ രാഷ്ട്രീയം തരംതാഴ്ന്നു. കഴിഞ്ഞ ഒമ്പതുവർഷക്കാലം കുടുംബത്തെ വേട്ടയാടി. പിതാവിനെ പറയാൻ പറ്റാത്ത എല്ലാം പറഞ്ഞു. ഇരുപത് വർഷമായി കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയിട്ട്. ഇതൊന്നും കൊണ്ടും ഞങ്ങൾ തളരില്ല. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായിനിൽക്കും. നിങ്ങൾ ട്രോളിക്കോളൂ, ഞങ്ങൾ ശക്തരായിത്തീരും'- ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
വ്യക്തിഹത്യ ആദ്യം തുടങ്ങിയത് തന്റെ കുടുംബവുമായി ബന്ധപ്പെട്ടാണ്. 20 വർഷം മുമ്പ്. അപ്പ നടത്തിയ ട്രെയിൻയാത്രയെക്കുറിച്ചായിരുന്നു. ഒരു കോളജ് വിദ്യാർഥി എന്ന നിലയിൽ തന്നെ വല്ലാതെ മാനസികമായി അത് ബാധിച്ചു. മാതാപിതാക്കളെ ടാർഗറ്റ് ചെയ്ത വാർത്തകൾ വന്നാൽ എന്തായിരിക്കും സംഭവിക്കുക. തന്നെ അത് വല്ലാതെ തകർത്തു.
സോളാർ ചാനലുകൾ ആഘോഷിക്കുകയായിരുന്നു. സിഡി തേടി പോകുന്നു. അന്ന് ബാംഗ്ലൂരിൽഹോസ്റ്റലിലായിരുന്നു താൻ. കോൺഗ്രസ് പ്രവർത്തകർ വ്യക്തിഹത്യ ചെയ്യുന്ന സൈബർ പ്രചാരണം നടത്തുന്നതിനോട് യോജിപ്പില്ല. എതിർക്കുന്നു. പക്ഷേ ഈ ഡിജിറ്റൽ യുഗത്തിൽ അതു സംഭവിക്കുന്നു.
• മണ്ഡല വികസനം
പുതുപ്പള്ളിയെ തെരഞ്ഞെടുത്ത സ്പോർട്സ് സെന്റർ ആക്കണം എന്നാണ് ആഗ്രഹം. ഒരു സ്‌കൂളിലോ ഒ്ന്നിലധികം സ്‌കൂളുകളിലോ പരിശീലനത്തിനുളള സൗകര്യം ഒരുക്കുക. ഇതിനായുളള പദ്ധതി തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പഠിച്ചുവരികയാണ്. കുടിവെള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കും.
ഏതു പുതിയ എംഎൽഎ വന്നാലും പഴയ എംഎൽഎയോട് താരതമ്യം ചെയ്യപ്പെടും.ഉമ്മൻചാണ്ടിയെ പോലെ ആകുക എന്നത് സാധ്യമല്ല. വളരെ ശ്രമകരമാണ്. പക്ഷേ ജനങ്ങൾക്കു നൽകിയ വാക്ക് പാലിക്കും. എന്നും ഒപ്പം ഉണ്ടാവും. അദ്ദേഹത്തെപോലെ ആകാനാവില്ലെങ്കിലും എന്നാൽ കഴിവത് ചെയ്യും.
• എംഎൽഎ ഓഫീസ്
ഉചിതമായ സമയത്ത് തീരുമാനം എടുക്കും. ഇനി വൈകില്ല.
• കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരണമെന്ന് അഭിപ്രായമുണ്ടോ.
കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരണമെന്ന കാര്യത്തിൽ അഭിപ്രായം പറയാൻ താനളല്ല.എന്നാൽമാണിസാർ കേരളം കണ്ട മികച്ച രാഷ്ട്രീയനേതാക്കൾ ഒരാളാണ്. അധികാരത്തിനപ്പുറം ജനങ്ങൾക്കൊപ്പം ജീവിക്കുകയും ജനങ്ങൾക്ക്ു വേണ്ടി പ്രയത്നിക്കുകയും ചെയ്ത നേതാവാണ്.എന്നും യുഡിഎഫിന് പ്രചോദനം നൽകുന്ന നേതാവായിരിക്കും കെഎം. മാണി. കാരുണ്യപദ്ധതിയിലൂടെ എത്രയോ കുടുംബങ്ങൾക്ക് ചികിത്സ നൽകി. അത്തരം പദ്ധതികളാണ് യുഡിഎഫിന്റെ മുഖമുദ്ര
• യുഡിഎഫിന്റെ കെട്ടുറപ്പോടെയുളള പ്രവർത്തനമാണ് വിജയമൊരുക്കിയത് എന്നു കരുതുന്നുവോ
തൃക്കാക്കരയിൽ എന്റെ പിതാവ് ഉൾപ്പടെയുളള നേതാക്കൾ ഒരുമയോടെ പ്രവർത്തിച്ചാണ് വിജയം നേടിയത്. പുതുപ്പള്ളിയിൽ അത് ആവർത്തിച്ചു. അതേ ടീം. അഭിപ്രായ വ്യത്യാസങ്ങൾ സംഘടനയിൽ സാധാരണമാണ്. അടുത്ത പാർലമെന്റ് ഇലക്ഷനിലും യുഡിഎഫ് വൻ വിജയം നേടും.യുഡിഎഫ് ലീഡർഷിപ്പ് ഒന്നടങ്കം പുതുപ്പള്ളിയിൽ പ്രവർത്തിച്ചു.
• ചാണ്ടി ഉമ്മൻ ഏതു ഗ്രൂപ്പിലാണ്
കോൺഗ്രസിലെ ഗ്രൂപ്പിസം ആരംഭകാലം തൊട്ടുളളതാണ്. അത് പലപ്പോഴും സംഘടനയ്ക്ക് കരുത്തായി. ചാണ്ടി ഉമ്മന് ഒരു ഗ്രൂപ്പേ ഉള്ളൂ. അത് കോൺഗ്രസ് ഗ്രൂപ്പാണ്.
• വിവാഹം.
സമയം ആകുമ്പോൾ പറയാം.ചെറുചിരിയോടെ കുടൂതൽ പ്രതികരണം ഒഴിവാക്കി.