കോഴിക്കോട്- രാജ്യം നേരിടുന്ന അപകടകരമായ സാഹചര്യത്തെ പരിഗണിച്ചു വേണം സി.പി.എം പോലുള്ള പാർട്ടികൾ രാഷ്ട്രീയ തീരുമാനങ്ങളെടുക്കേണ്ടതെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.
രാജ്യം സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യമായി നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന 2024ലെ പാർലിമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സഖ്യരൂപീകരണത്തിൽ പ്രാദേശികവും പ്രത്യയശാസ്ത്രപരവുമായ വരട്ട് വാദങ്ങൾ ഉന്നയിച്ച് മുടക്കുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. സഖ്യത്തിൽ പങ്കാളിയാകില്ലെന്ന സി.പി.എം നിലപാട് ഇന്ത്യൻ ജനതയോട് ചെയ്യുന്ന കടുത്ത പാതകമാണ്. സഖ്യത്തിൽ പ്രതിനിധി കൊടുത്ത് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുകയാണ് രാജ്യത്തെ പൗര വികാരത്തോട് പ്രതിബദ്ധതയുണ്ടെങ്കിൽ സി.പി.എം ചെയ്യേണ്ടതെന്ന് കെ.എൻ.എം മർകസുദ്ദഅവ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് എം.എം. ബഷീർ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു. എം. അഹമ്മദ്കുട്ടി മദനി, സി. മമ്മു കോട്ടക്കൽ, കെ.എം. കുഞ്ഞമ്മദ് മദനി, പ്രൊഫ. കെ.പി. സകരിയ്യ, എൻ.എം. അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എ. സുബൈർ, ഫൈസൽ നന്മണ്ട, സുഹൈൽ സാബിർ, പി.പി. ഖാലിദ്, അബ്ദുസ്സലാം മദനി, ഡോ. ജാബിർ അമാനി, കെ.പി. അബ്ദുറഹിമാൻ ഖുബ, ബി.പി.എ. ഗഫൂർ, ഡോ. അനസ് കടലുണ്ടി, കെ.എം. ഹമീദലി ചാലിയം, പോഷക ഘടകങ്ങളുടെ
പ്രതിനിധികളായി ഡോ. അൻവർ സാദത്ത്, റഫീഖ് നല്ലളം, ഷാനവാസ് വി.പി. ഷരീഫ്. സി, മുഹമ്മദ് റാഫി. എ.പി. ഷാനവാസ് (ഐ.എസ്.എം) കെ.എം, റുഖ്‌സാന വാഴക്കാട്, സഫൂറ തിരുവണ്ണൂർ, ജുവൈരിയ കെ. (എം.ജി.എം), ജാസിം സാജിദ്, ഫഹീം പുളിക്കൽ (എം.എസ്.എം) പ്രസംഗിച്ചു.