Sorry, you need to enable JavaScript to visit this website.

വൃദ്ധനെ മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി- വൃദ്ധനെ മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ കോളനിക്കല്‍ വീട്ടില്‍ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പില്‍ ചന്ദ്രന്‍ (56), കൂനംതൈ നെരിയങ്ങോട് പറമ്പില്‍ പ്രവീണ്‍ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 

തൃശൂര്‍ കാതികുടം സ്വദേശി ജോസ് (76)നെയാണ് മര്‍ദ്ദിച്ചത്. ജോസ് ചിറ്റൂര്‍ ലിജിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞാണ് ആലുവ കെ. എസ്. ആര്‍. ടി. സി സ്റ്റാന്റിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ ലിജി ജോസിനെ എത്തിച്ചത്. തുടര്‍ന്ന് ലിജി ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്ന വ്യാജേന പുറത്തേക്ക് പോവുകയും ഈ സമയം ലിജി പറഞ്ഞുറപ്പിച്ച പ്രകാരം ക്വട്ടേഷന്‍ ഏറ്റെടുത്ത ചന്ദ്രനും പ്രവീണും ജോസിനെ  മര്‍ദ്ദിച്ച് അഞ്ചരപവന്റെ മാലയും മൊബൈല്‍ ഫോണും പണവും കവരുകയായിരുന്നു.

ജോസിന്റെ കൈവശം എപ്പോഴും കൂടുതല്‍ പണമുണ്ടാകുമെന്നും ഇത് തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശമെന്നും പതിനായിരം രൂപയ്ക്ക് ചന്ദ്രന് ക്വട്ടേഷന്‍ നല്‍കിയ ലിജി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. ലിജിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായിരുന്നു. 

പോലീസിന്റെ  അന്വേഷണത്തില്‍ ലിജിയെ ആലുവയില്‍ നിന്നും ചന്ദ്രനേയും പ്രവീണിനേയും ഇടപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി. വൈ. എസ്. പി  പി. പ്രസാദ്, ഇന്‍സ്പെക്ടര്‍ എം. എം. മഞ്ജുദാസ്, എസ്. ഐമാരായ എസ്. എസ്. ശ്രീലാല്‍, പി. ടി. ലിജിമോള്‍, ജി. എസ്. അരുണ്‍, സി. പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ. എം. മനോജ് തുടങ്ങിയവരാണുണ്ടായിരുന്നത്.

Latest News