കൊച്ചി - എണാകുളം ജില്ലയിലെ കടമക്കുടിയിൽ ദമ്പതികളും രണ്ട് ആൺമക്കളും ഉൾപ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിത്.
രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിച്ചതായാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശിൽപ അവധിക്ക് നാട്ടിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കടമക്കുടിയിലെ വീട്ടിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.