Sorry, you need to enable JavaScript to visit this website.

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം -കെ.സുരേന്ദ്രൻ

കോഴിക്കോട്- മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണാ മുഹമ്മദ് റിയാസിന്റെ എക്‌സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആർഎല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാര യോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയിൽ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയാണ്. കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തിനെ ബാധിക്കുന്നതാണ്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റിൽ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യുഡിഎഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Latest News