Sorry, you need to enable JavaScript to visit this website.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറിന്റെ ഗൂഢാലോചനയെന്ന് സി.ബി.ഐ

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കിയതിന് പിന്നിൽ ഗുഢാലോചനയെന്ന് സി.ബി.ഐ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിലാണ് കേസിൽ നടന്ന ഗൂഡാലോചന വിവരങ്ങളും സി.ബി.ഐ നിരത്തിയത്. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാൾ നന്ദകുമാറും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

പരാതിക്കാരി ജയിലിൽ കിടന്ന സമയത്ത് എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കേസിലേക്ക് വിവാദ ദല്ലാൾ എത്തിയത്. 
കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ ഇയാൾ സഹായിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത് പരാതിക്കാരിയെ എത്തിച്ചതും ഇയാളായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്യേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.  പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി.ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
 

Latest News