Sorry, you need to enable JavaScript to visit this website.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കും: മന്ത്രി ശിവന്‍കുട്ടി

കൊച്ചി-സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പദ്ധതിയിലെ 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. അതിനാല്‍ കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നയം. വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനായി 3800 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ച രാജ്യാന്തരതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി. യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യുക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ  പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം  പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  കോവിഡ് സമയത്തും  വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കി. നിരവധി നൂതന ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ സംസ്ഥാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഈ പ്ലാറ്റ്ഫോമുകള്‍ പാഠപുസ്തകങ്ങള്‍, വീഡിയോകള്‍, മൂല്യനിര്‍ണ്ണയങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ വിദ്യാഭ്യാസ ഉറവിടങ്ങളിലേക്കാണ്  പ്രവേശനം നല്‍കുന്നത്.

 

Latest News