Sorry, you need to enable JavaScript to visit this website.

സർക്കാരിന്റെ വിലയിരുത്തലല്ല; സഹതാപ തരംഗമെന്ന് എം.വി ഗോവിന്ദൻ

- മുഖ്യമന്ത്രി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങും. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ
തിരുവനന്തപുരം -
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്നും സഹതാപ തരംഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാർട്ടിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കും. ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നുവെന്നും സഹതാപ തരംഗം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് തീരുന്നതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പാണിത്. സഹതാപം നല്ല രീതിയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. സഹതാപ തരംഗത്തിനിടയിലും ഇടതിന് അടിത്തറ നിലനിർത്താനായത് മികവുറ്റ സംഘടന പ്രവർത്തനത്താലാണ്. ബി.ജെ.പി വോട്ടും സഹതാപതരംഗത്തിന്റെ ഭാഗമായി യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്.
പരാജയ കാരണം വിശദമായി പാർട്ടി പരിശോധിക്കും. ഫലം സർക്കാരിന് താക്കീതല്ല. അടിത്തറ ചോരാതെ കാക്കാനായി. ഒരു തെരഞ്ഞെടുപ്പ് തരംഗത്തിന് മുന്നിൽ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഫലം നല്ല രീതിയിൽ പരിശോധിച്ച് മുന്നോട്ട് പോകും. അതല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
 വിഷങ്ങളിലെ മുഖ്യമന്ത്രിയുടെ മൗനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി ജനങ്ങൾക്ക് ഇടയിലേക്ക് പോകും. ഇന്നത്തെക്കാൾ കുടുതൽ പോകുമെന്നായിരുന്നു മറുപടി. ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കണ്ണുതുറപ്പിക്കലാണ്. ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കും. ലോക്‌സഭ തെരെഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന സ്വപ്‌നം മാത്രമാണെന്നും ചോദ്യങ്ങളോടായി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

Latest News