Sorry, you need to enable JavaScript to visit this website.

ദൽഹി കലാപക്കേസിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈന് ജാമ്യം

ന്യൂദൽഹി-  വടക്കുകിഴക്കൻ ദൽഹിയിൽ 2020 ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി (എഎപി) മുൻ കൗൺസിലർ താഹിർ ഹുസൈന് ദൽഹി കോടതി ജാമ്യം അനുവദിച്ചു. ഖജൂരി ഖാസ് പ്രദേശത്ത്. ഫെബ്രുവരി 25 നുണ്ടായ വെടിവെപ്പിൽ അജയ് ഗോസ്വാമി ഗൗതമിന് പരിക്കേറ്റ സംഭവത്തിലാണ് താഹിർ ഹുസൈൻ പ്രതി. കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഹുസൈനെതിരെ ദൽഹി പൊലീസ് കേസെടുത്തത്.

സ്ഥലവും സമയവും ഉൾപ്പെടെ സമാനമായ രണ്ട് സംഭവങ്ങളിൽ ഹൈക്കോടതി ഹുസൈന് ജാമ്യം അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്  അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) പുലസ്ത്യ പ്രമാചല അദ്ദേഹത്തിന് ഇളവ് നൽകിയത്. എല്ലാ എഫ്‌ഐആറുകളിലും സാക്ഷികളിൽ പലരും സാധാരണക്കാരാണെന്നും ഹുസൈന് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഹൈക്കോടതി നേരത്തെ രണ്ട് കേസുകളിലെ മെറിറ്റുകളെ പരിശോധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, പൊതുസാക്ഷികൾ ഒരേ പരിസരത്താണ് താമസിക്കുന്നതെന്നും പ്രതിയെ വിട്ടയക്കുന്നതിനാൽ അവർക്ക് ഭീഷണിയുണ്ടാകുമെന്നുംജാമ്യ ഉത്തരവിനെ എതിർത്ത സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ വാദിച്ചു. മുൻ ജാമ്യ ഉത്തരവിൽ പറഞ്ഞിരിക്കുന്നതെന്തും ആ കേസിന്റെ മാത്രം പ്രത്യേകതയാണെന്നും അതിനാൽ മറ്റ് കേസുകളിൽ ജാമ്യം അനുവദിക്കുന്നതിന് പരിഗണിക്കരുതെന്നും അദ്ദേഹം വാദിച്ചു. 

 ഗോസ്വാമിക്ക് പരിക്കേറ്റ സംഭവത്തിൽ  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക് ഷൻ 120 ബി, 149 സെക് ഷൻ  307 അടക്കം വിവിധ കുറ്റങ്ങൾക്കാണ് ഹുസൈനും കൂട്ടുപ്രതികളും വിചാരണ നേരിടുന്നത്.

 

Latest News