ചെന്നൈ- സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ ബിജെപി വളച്ചൊടിക്കുകയാണെന്നും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരായ ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തെ "ഡെങ്കി", "മലേറിയ" എന്നിവയുമായി താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിൻ അതിനെ എതിർക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. സനതാന ധർമം സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശം. ഡിഎംകെയേയും കോൺഗ്രസിനേയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ മറ്റ് അംഗങ്ങളെയും ലക്ഷ്യമിട്ട് ബി.ജെ.പി അദ്ദേഹത്തിന്റെ പരാമർശം വിവാദമാക്കി.
ഉദയനിധി സ്റ്റാലിൻ തന്റെ നിലപാട് ആവർത്തിക്കകയും സനാതന ധർമ്മത്തെ "വിമർശിക്കുക" മാത്രമാണ് അതിന്റെ അനുയായികളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
ഇത് ഞാൻ തുടർച്ചയായി പറയും. പ്രധാനമന്ത്രി മോദി 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന് പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ ഉന്മലൂനം ചെയ്യണം എന്നാണ് എന്ന് ഉദയനിധി ചോദിച്ചു. എന്താണ് സനാതന? അതിനർത്ഥം ഒന്നും മാറ്റേണ്ടതില്ലെന്നും എല്ലാം ശാശ്വതമാണെന്നുമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നതാണ് ദ്രാവിഡ മോഡൽ. എല്ലാവരും തുല്യരായിരിക്കണം. ബിജെപി എന്റെ പ്രസ്താവന വളച്ചൊടിക്കുകയും വ്യാജം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത് അവരുടെ പതിവ് ജോലിയാണ്.എനിക്കെതിരെ അവർ എന്ത് കേസ് കൊടുത്താലും നേരിടാൻ ഞാൻ തയ്യാറാണ്.ഇന്ത്യ സഖ്യത്തെ ബിജെപിക്ക് ഭയമാണ്. ശ്രദ്ധ തിരിക്കാനാണ് അവർ ഇതെല്ലാം പറയുന്നത്.'ഒരു കുലം ഒരു ദൈവം' എന്നതാണ് ഡിഎംകെയുടെ നയം- മന്ത്രി പറഞ്ഞു.