ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തോടുകൾ, വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങൾ, താഴ് വരകൾ എന്നിവടങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
റിയാദിൽ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അൽ-ഖുവയ്യ, അൽ-റെയിൻ, അൽ-സുൽഫി, അൽ-മജ്മ' എന്നിവ ഉൾപ്പെടുന്ന റിയാദ് മേഖലയിലാണ് മുന്നറിയിപ്പ്. ശഖ്റ, താദിഖ്, ഹുറൈമില, റിമ, വാദി അൽ-ദവാസിർ, അൽ-സുലൈയിൽ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.
ഖസിം, ഹായിൽ, നജ്റാൻ മേഖലകളെയും നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴ ബാധിക്കും. മദീന മേഖലയിലും മിതമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടത്തരം മുതൽ കനത്ത മഴ മക്കയെ ബാധിക്കുമെന്നും ഇത് പേമാരി, ആലിപ്പഴ വർഷം എന്നിവക്ക് കാരണമാകും. പൊടിക്കാറ്റിനും ശക്തമായ കാറ്റിനും മക്കയിൽ സാധ്യതയുണ്ട്. ഖുൻഫുദ, അൽ-ലൈത്ത്, അൽ-ഖുർമ, റാനിയ, തുർബ, അൽ-കാമിൽ, അസീർ, ജസാൻ, അൽ-ബഹ എന്നീ പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.