ജിദ്ദ - സർക്കാർ ആശുപത്രികളുടെ സേവന നിലവാരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കുന്നതിന് ഡോക്ടർ ചമഞ്ഞ് മൂന്നു ആശുപത്രികളിൽ കറങ്ങുകയും ജീവനക്കാരുമായും രോഗികളുമായും സംസാരിക്കുകയും ചെയ്ത പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടർക്കെതിരെ ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കുന്നു. അൽമദീന ദിനപ്പത്രത്തിന്റെ റിപ്പോർട്ടർ അബ്ദുൽ അസീസ് അൽഗാംദിയാണ് കൈവിട്ട കളി കളിച്ച് പണി ചോദിച്ചു വാങ്ങിയത്. അബ്ദുൽ അസീസ് അൽഗാംദിക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് ആരോഗ്യ മന്ത്രാലയം കൈമാറി. ഡോക്ടർ ചമയൽ, രോഗികളുടെ സ്വകാര്യത ലംഘിക്കൽ, ഗവൺമെന്റ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തൽ എന്നീ ആരോപണങ്ങളാണ് അബ്ദുൽ അസീസ് അൽഗാംദി നേരിടുന്നത്.
രോഗികൾക്ക് നൽകുന്ന സേവന നിലവാരങ്ങളെ കുറിച്ച റിപ്പോർട്ട് തയാറാക്കുന്നതിന് ജിദ്ദയിലെ മൂന്നു സർക്കാർ ആശുപത്രികളിലാണ് അബ്ദുൽ അസീസ് അൽഗാംദി ഡോക്ടറായി ആൾമാറാട്ടം നടത്തി സന്ദർശനം നടത്തിയത്. തുടർച്ചയായി നാലു ദിവസമാണ് ഈസ്റ്റ് ജിദ്ദ ആശുപത്രി, കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി, മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടറെ പോലെ വെളുത്ത ഓവർകോട്ട് ധരിച്ചും സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കിയും അബ്ദുൽ അസീസ് അൽഗാംദി കറങ്ങിയത്. ഡോക്ടർ ചമഞ്ഞ് ആശുപത്രികൾ സന്ദർശിച്ച് രോഗികളുമായും മറ്റും സംസാരിച്ച് അബ്ദുൽ അസീസ് അൽഗാംദി തയാറാക്കിയ നെടുനീളൻ റിപ്പോർട്ട് അൽമദീന ദിനപ്പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ സംഭവത്തിൽ മന്ത്രാലയം അന്വേഷണവും നിയമ നടപടികളും പ്രഖ്യാപിക്കുകയായിരുന്നു.