ബാകു- ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ രമേശ്ബാബു പ്രജ്ഞാനന്ദക്ക് തോൽവി. അവസാന നിമിഷം വരെ പൊരുതിയാണ് രമേശ്ബാബു പ്രജ്ഞാനന്ദ ഇടറിവീണത്. ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗനസ് കാൾസനോട് ടൈംബ്രേക്കറിലായിരുന്നു തോൽവി. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ടൈബ്രേക്കറില്‍ ഒന്നര പോയിന്‍റ് നേടിയാണ് വിജയം.
ലോക മൂന്നാം നമ്പർ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറിൽ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പതിനെട്ടുകാരൻ തോൽപിച്ചിരുന്നു. കാൾസനും ബോബി ഫിഷറും കഴിഞ്ഞാൽ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ൽ നോക്കൗട്ട് രീതിയിൽ ലോകകപ്പ് നടത്താൻ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്. 2000 ലും 2002 ലും വിശ്വനാഥൻ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാർ പങ്കെടുത്ത ലീഗ് കം നോക്കൗട്ടടിസ്ഥാനത്തിലുള്ള ടൂർണമെന്റുകളിലാണ്.