തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എ സി മൊയ്തീന്റെ വിട്ടിലെ ഇ ഡി റെയ്ഡ് - സി പി എം

തിരുവനന്തപുരം - കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി രാജ്യമെങ്ങുമുള്ള നീക്കത്തിന്റെ ഭാഗമായാണ് എ സി മൊയ്തീന്‍ എം എല്‍ എയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം എല്‍ എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇ ഡി പരിശോധന നടത്തിയതെന്നും സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്നയാളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണിതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. യു ഡി എഫ് ആകട്ടെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനാവണമെന്നും സി പി എം  പറഞ്ഞു. റെയ്ഡിന് പിന്നാലെ എസി മൊയ്തീന്‍ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് ഇ ഡി എസി മൊയ്തീന്‍ എം എല്‍ എയുടെ വീട് റെയ്ഡ് നടത്തിയത്.

 

 

Latest News