ജിദ്ദ- പരമ്പരാഗത ചികിത്സകളോട് പ്രതികരിക്കാത്ത, കഠിനമായ അപസ്മാരം ബാധിച്ച രോഗിയുടെ തലച്ചോറിൽ അപസ്മാര ഭാഗങ്ങൾ നിർണയിക്കാൻ റോബോട്ട് ഉപയോഗിച്ച് ഇലക്ട്രോഎൻസെഫലോഗ്രാം ചിപ്പുകൾ സ്ഥാപിക്കുന്നതിൽ ജിദ്ദ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി വിജയിച്ചു. ഇലക്ട്രോഎൻസെഫലോഗ്രാം ചിപ്പുകൾ പിന്നീട് തലച്ചോറിൽ നിന്ന് നീക്കം ചെയ്യും. മധ്യപൗരസ്ത്യദേശത്ത് ആദ്യമായാണ് ഇത്തരമൊരു നൂതന ഓപറേഷൻ നടത്തുന്നത്.
വളരെ കുറഞ്ഞ ശസ്ത്രിയ ഇടപെടലിനെ റോബോട്ടിക് സാങ്കേതികവിദ്യ അവലംബിക്കുന്നു. ശിരസ്സിനുള്ളിലെ വൈദ്യുത പ്രവർത്തനം അളക്കാനും അപസ്മാരം ഉണ്ടാകുന്ന പ്രദേശങ്ങൾ നിർണയിക്കാനും ലക്ഷ്യമിട്ട് തലയോട്ടിയിൽ രണ്ടു മില്ലിമീറ്ററിൽ കവിയാത്ത ഏതാനും ദ്വാരങ്ങളുണ്ടാക്കി ഇലക്ട്രോഎൻസെഫലോഗ്രാം ചിപ്പുകൾ സ്ഥാപിക്കുകയാണ് ചെയ്യുക. ആവശ്യമായ അളവുകൾ കണക്കാക്കുന്നതിലും ദ്വാരങ്ങളുണ്ടാക്കുന്നതിനുള്ള ശരിയായ സ്ഥലങ്ങൾ നിർണയിക്കുന്നതിലും പരമ്പരാഗത ലെക്സെൽ-ഫ്രെയിം രീതിക്ക് റോബോട്ട് സാങ്കേതികവിദ്യ മികച്ച ബദലാകുന്നു. ലെക്സെൽ-ഫ്രെയിം രീതിക്ക് കൂടുതൽ സമയവും അധ്വാനവും ആവശ്യമാണ്.
അപസ്മാരമുണ്ടാകുന്ന സ്ഥലങ്ങൾ നിർണയിക്കുന്നതിലെ അതീവ കൃത്യതയും മെഡിക്കൽ നടപടിക്രമത്തിന്റെ കുറഞ്ഞ സമയവും ഉയർന്ന സുരക്ഷിതത്വവും അപസ്മാര ശസ്ത്രക്രിയയിലെ റോബോട്ടിന്റെ ഉപയോഗത്തിന്റെ സവിശേഷതകളാണ്. മസ്തിഷ്കത്തിൽ ചിപ്പുകൾ സ്ഥാപിക്കുന്നതിൽ മാത്രം റോബോട്ടിന്റെ ഉപയോഗം പരിമതപ്പെടുന്നില്ല. നാഢീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റു നിരവധി ശസ്ത്രക്രിയകൾക്കും റോബോട്ട് ഉപയോഗിക്കുന്നു.