കൊച്ചി - പനി ബാധിച്ച് രക്ത പരിശോധനയ്ക്ക് എത്തിയ എഴുവയസ്സുകാരിയായ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തിയ നേഴ്സിനെതിരെ നടപടി. അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവെച്ച താത്ക്കാലിക നഴ്സിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്കിയിരുന്നു. ഇതേത്തുടർന്നാണ് ആശുപത്രിയിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ നഴ്സിന് വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷൻ എടുത്തതെന്നാണ് റിപ്പോർട്ട്. കൂടെ ആരുമില്ലാത്തപ്പോൾ കുട്ടിക്ക് ഇഞ്ചക്ഷൻ നല്കിയതും വീഴ്ച്ചയാണെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നേഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നത് സത്യമാണ്. എന്നാൽ, അതിനെതിരെ നടപടി എടുക്കുന്നതിനോട് താൽപര്യമില്ലെന്നും വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.