Sorry, you need to enable JavaScript to visit this website.

വില വിവര പട്ടികയിൽ 'ഇല്ല' എഴുതിയതിന് സപ്ലൈകോ മാനേജർക്ക് സസ്‌പെൻഷൻ

കോഴിക്കോട്- അവശ്യസാധനങ്ങൾ സ്‌റ്റോക്കില്ലാത്തതിനാൽ വില വിവര പട്ടികയിൽ  'ഇല്ല' എന്ന്  എഴുതിവെച്ചതിന് കോഴിക്കോട് പാളയം സപ്ലൈകോ ഔട്‌ലെറ്റ് മാനേജർ (ഔട്‌ലെറ്റ് ഇൻചാർജ്) കെ.നിധിന് സസ്‌പെൻഷൻ. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സപ്ലൈകോ എം.ഡിയാണ് നിധിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ആവശ്യത്തിന് സാധനങ്ങൾ സ്‌റ്റോക്കുണ്ടായിട്ടും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബോർഡ് എഴുതിവെച്ചു എന്ന് കാണിച്ചാണ് സസ്‌പെൻഷൻ. ഈ മാസം നാലിന് സപ്ലൈകോ പാളയം ഔട്‌ലെറ്റിൽ പ്രദർശിപ്പിച്ച സാധനങ്ങൾ ഇല്ല ബോർഡ് കേരള കൗമുദിയാണ് പ്രസിദ്ധീകരിച്ചത്. ഇതേത്തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്നുതന്നെ സപ്ലൈകോ അസിസ്റ്റന്റ് റീജണൽ മാനേജർ കടയിൽ പരിശോധന നടത്തി. ഇദ്ദേഹം നൽകിയ റിപ്പോർട്ട് പ്രകാരമാണ് സസ്‌പെൻഷൻ. അതേസമയം ഇല്ല ബോർഡ് വെച്ചത് സാധനങ്ങൾ സ്‌റ്റോക്ക് ഇല്ലാത്തിനാലാണെന്ന് നടപടിക്ക് വിധേയനായ നിധിൻ പറയുന്നു. സ്‌റ്റോക്ക് ഉള്ളവ എഴുതിവെക്കണമെന്നും ഇല്ലാത്തത് രേഖപ്പെടുത്തി ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നുമാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. അതുപ്രകാരമാണ് ഇല്ല ബോർഡ് വെച്ചത്. പരിശോധനയിൽ സ്‌റ്റോക്കുണ്ടെന്ന് കണ്ടത്തിയവ ഭക്ഷ്യയോഗ്യമല്ലാത്തവയായിരുന്നെന്നും നിധിൻ മാധ്യമങ്ങളോട് പറഞ്ഞു. സാധനങ്ങൾ ലഭ്യമല്ലാത്തതിന് കുറ്റക്കാർ സപ്ലൈകോയും സർക്കാരുമാണെന്നിരിക്കേ ജീവനക്കാരെ ബലിയാടാക്കി തലയൂരുന്നത് നീതികേടാണെന്നാണ് ജീവനക്കാരുടെ നിലപാട്. ഔട്‌ലറ്റ് മാനേജറെ സസ്‌പെൻഡ് ചെയ്ത് പ്രതികാര നടപടി എടുത്തെങ്കിലും പാളയമടക്കം കോഴിക്കോട്ടെ മിക്ക സപ്ലൈകോ ഔട്‌ലറ്റുകളിലും സബ്‌സിഡി സാധനങ്ങൾ പൂർണമായും എത്തിയിട്ടില്ല.
 

Latest News