അമരാവതി- അന്നമയ്യ ജില്ലയിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി ദേശീയ അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു ഉൾപ്പെടെ 20 പാർട്ടി നേതാക്കൾക്കെതിരെ വധശ്രമം, കലാപം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഉമ്പത്തി റെഡ്ഡിയുടെ പരാതിയിൽ മുടിവേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ചന്ദ്രബാബു നായിഡുവിനെ പ്രതിയാക്കിയത്
മുൻ മന്ത്രി ദേവിനേനി ഉമ, മുതിർന്ന നേതാവ് അമർനാഥ് റെഡ്ഡി, എം.എൽ.സി ഭൂമിറെഡ്ഡി രാംഗോപാൽ റെഡ്ഡി, നല്ലാരി കിഷോർ, ഡി. രമേഷ്, ജി. നർഹരി, എസ്. ചിന്നബാബു, പി. നാനി തുടങ്ങിയവരുടെ പേരുകളും എഫ്.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് നാലിന് റായലസീമ മേഖലയിലെ ജലസേചന പദ്ധതികളുടെ സ്ഥിതി പരിശോധിക്കാനെത്തിയ ചന്ദ്രബാബു നായിഡുവിന്റെ സന്ദർശനത്തിനിടെയാണ്ജി ല്ലയിലെ അനഗല്ലു നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നായിഡുവിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) പ്രവർത്തകർ ടിഡിപിയുടെ ഫ്ലെക്സ് ബാനറുകൾ വലിച്ചുകീറുകയും റാലി നടത്തുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.