ന്യൂദല്‍ഹി- അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കോര്‍ട്ടിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് അട്ടിമറി വിജയം. ബി.ജെ.പിയുടെ കരു നീക്കങ്ങളെ അതിജീവിച്ച് ഇന്ത്യ സഖ്യത്തിന്റ സ്ഥാനാര്‍ഥികളായി മത്സരിച്ച സിപിഎം എംപി എ. എ. റഹീമും കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഘഡിയും വിജയിച്ചു. രാജ്യസഭാ എംപിമാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ചുപേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. പ്രതിപക്ഷ സഖ്യത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ജെ പി മൂന്ന് പേരെ രംഗത്തിറക്കിയിരുന്നു. എന്നാല്‍, ബി ജെ പിക്ക് രണ്ടുപേരെ മാത്രമേ ജയിപ്പിക്കിനായുള്ളൂ. തീവ്ര ഹിന്ദുത്വ നേതാവ് കാന്ത കര്‍ദത്താണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ബിആര്‍എസിന്റെ മുഴുവന്‍ എം പിമാരും ഇന്ത്യ സഖ്യത്തോടപ്പം നിന്നതാണ് ബി ജെ പിക്ക് തിരിച്ചയിയായത്. സാധാരണ ബി ജെ പിയെ പിന്തുണക്കുന്ന പല കക്ഷികളും ഈ വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പം നിന്നതായി ഇന്ത്യ സഖ്യകക്ഷി നേതാക്കള്‍ പറഞ്ഞു. ബി ജെ പിയുടെ രണ്ട് വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. 210 രാജ്യസഭ എം പിമാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ എ. എ. റഹീമിന് നാല്‍പത്തി ഒമ്പതും ഇമ്രാന്‍ പ്രതാപ്ഘഡിക്ക് അമ്പത്തി മൂന്നും വോട്ടുകള്‍ ലഭിച്ചു. നാല്പതില്‍ താഴെ വോട്ടുകള്‍ മാത്രമാണ് വിജയിച്ച ബിജെപി എംപിമാര്‍ക്ക് നേടാനായത്. ബിജെപിയുടെ അഹങ്കാരത്തിനേറ്റ കനത്ത പ്രഹരമാണ് ഈ പരാജയമെന്ന് സി പി എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ബിജെപി എംപിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്‌തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കും എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സഭ്ക്ക് അകത്തും പുറത്തും ഒറ്റക്കെട്ടായ പോരാട്ടങ്ങള്‍ തുടരാന്‍ ഈ വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരുമെന്നും എളമരം കരീം പറഞ്ഞു.