ന്യൂഡൽഹി / തിരുവനന്തപുരം - കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ അച്ചടക്ക നടപടിയുമായി എൻ.സി.പി കേന്ദ്ര നേതൃത്വം. പ്രവർത്തകസമിതിയിൽ നിന്ന് തോമസ് കെ. തോമസിനെ പുറത്താക്കിയതായി പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.
തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടി തോമസ് കെ തോമസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നും വ്യവസായിയും എൻ.സി.പി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നുമായിരുന്നു ആരോപണം. തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും (ബാബുക്കുട്ടി) എം.എൽ.എ ആക്ഷേപം ഉന്നയിച്ചിരുന്നു. പാർട്ടിയിലെ ചേരിതിരിവിൽ ഔദ്യോഗിക പക്ഷത്തിന് എതിരെ നിലകൊണ്ട തോമസ് കെ തോമസിന്റെ പല വെളിപ്പെടുത്തലുകളിലും എൻ.സി.പി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.