Sorry, you need to enable JavaScript to visit this website.

തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് അഭിപ്രായമില്ല -കാന്തപുരം 

കോഴിക്കോട് - സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്ന സംഘടനകളെ നിരോധിക്കണമെന്ന് അഭിപ്രായമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   
നിരോധിക്കണമെങ്കിൽ അതു ചെയ്യേണ്ടത് സർക്കാരാണ്. നിരോധിക്കപ്പെട്ടപ്പോൾ പേരുമാറ്റി ചിലർ രംഗത്തു വന്നിട്ടുണ്ട്. അതേ പേരിൽ മടങ്ങി വന്നവരും ഉണ്ട്. കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. 
മുസ്‌ലിം സമുദായത്തിന്റെ സംരക്ഷകരാണെന്നവകാശപ്പെട്ട് ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നവരുമായി സംവാദത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു സംഘടനയുടെ പേരിലായാലും ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്. മുസ്‌ലിം സമുദായത്തിന്റെ വക്താക്കളായി, അവരെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരാണ് തങ്ങളെന്ന ചിലരുടെ വാദത്തോട് യോജിക്കുന്നില്ല. ഖുർആനും ഹദീസും ഒരു വിധത്തിലുള്ള ഭീകര പ്രവർത്തനത്തിനും പ്രചോദനം നൽകിയിട്ടില്ല. മതേരത്വവും മതമൈത്രിയുമാണ് ഖുർആൻ പഠിപ്പിച്ചത്. ലോകത്ത് ചെറിയ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. അതുപോലും ശത്രുക്കൾ ഇസ്‌ലാമിനെ ഉൻമൂലനം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നടന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളായിരുന്നു ജൂതർ. ജൂതൻമാരുമായുള്ള യുദ്ധത്തിൽ മുസ്‌ലിംകൾ ജയിച്ചു. ആയുധം വെച്ച് കീഴടങ്ങിയ ജൂതൻമാരെ അന്ന് കൊന്നുകളയാമായിരുന്നു. അതുണ്ടായില്ല. തോട്ടത്തിൽ തൊഴിലെടുത്ത് ജീവിക്കാനാണ് പ്രവാചകൻ അവരോടു പറഞ്ഞത്. ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ ഇസ്‌ലാം മതം പഠിപ്പിച്ചിട്ടില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ വഴി ഉപേക്ഷിച്ച് കുറുക്കുവഴികളിലൂടെ തങ്ങളൂടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാനുള്ള ചില സംഘടനകളുടെ പ്രവർത്തനങ്ങൾ മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ പേരിൽ നടത്തുന്ന ഇത്തരം പരാക്രമങ്ങൾക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കോേളജിൽ അഭിമന്യുവിന്റെ കൊലപാതകത്തിനു നേതൃത്വം കൊടുത്തവർ എല്ലാ നിലയിലും വിചാരണ ചെയ്യപ്പെടണം
-അദ്ദേഹം പറഞ്ഞു. 
തീവ്രവാദത്തിനും ഭീകരതക്കുമെതിരേ സംസ്ഥാന വ്യാപകമായി എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിൽ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു. സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
 
 

Latest News