Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികള്‍ അറസ്റ്റില്‍ 

കൊച്ചി- വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. വിപിന്‍ കുമാര്‍ മിശ്ര (22), ധീരജ് കുമാര്‍ (35), ഉമ്മത്ത് അലി (26), സാക്ഷിമൗലി രാജ് (27) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്. 

എറണാകുളം സ്വദേശിയായ പ്രമുഖ ബില്‍ഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസറാണ് പരാതിക്കാരന്‍. ഇയാളുടെ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികള്‍ വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അതില്‍ നിന്നും പരാതിക്കാരന് മെസേജ് അയച്ച്  42 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ആധാര്‍ ഡിജിറ്റല്‍ സേവാ കേന്ദ്രം നടത്തുന്ന ഒന്നാം പ്രതി തന്റെ കടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സാധാരണക്കാരയ ആളുകളെ കമ്മീഷന്‍ വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടിലെ ഫോണ്‍ നമ്പരും വിവരങ്ങളും മാറ്റി എ. ടി. എം കാര്‍ഡ് കൈക്കലാക്കി. അങ്ങനെ ലഭിക്കുന്ന അക്കൗണ്ടിലേക്ക് പരാതിക്കാരനെപ്പോലെയുള്ളവരുടെ പണം തട്ടിയെടുത്ത് വിവിധ സ്ഥലങ്ങളിലെ എ. ടി. എം വഴി പണം പിന്‍വലിച്ചെടുക്കുന്നതാണ് പ്രതികളുടെ രീതി. അങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് ആഢംബരജീവിതം നയിച്ചുവരുകയായിരുന്നു പ്രതികള്‍. 

2023 ജൂണ്‍ ഒന്നാം തിയ്യതി റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുപയോഗിക്കുന്ന മൊബൈല്‍ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐ. എം. ഇ വിവരങ്ങളും സിസിടിവി ഫുട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയതില്‍ ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍, ഖുഷി നഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് പണം പിന്‍വലിക്കുന്നതെങ്കിലും ഫോണ്‍ നമ്പരുകളുടെ ലൊക്കേഷനുകള്‍ പ്രധാനമായും ബഹറായിച്ച്, സാന്ത കബീര്‍ എന്നീ ജില്ലകളിലാണെന്ന് മനസ്സലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ്. ശശിധരന്റേയും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബേബി  പി. വിയുടെ മേല്‍ നേട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ തോമസ് കെ. ജെയുടെ നേതൃത്വത്തില്‍ എസ്. സി. പി. ഒമാരായ ശ്യാം കുമാര്‍, അരുണ്‍ ആര്‍. അജിത്ത് രാജ്, നിഖില്‍ ജോര്‍ജ്. സി. പി. ഒ ആല്‍ഫിറ്റ് ആന്‍ഡ്രൂസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 12 ദിവസത്തോളം ഉത്തര്‍പ്രദേശില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടാനായത്. 

പിടികൂടിയ പ്രതികളില്‍ സാക്ഷി മൗലി രാജിനെതിരെ ഉത്തര്‍ പ്രദേശിലെ മഹൂലി പോലിസ് സ്റ്റേഷനില്‍ മൂന്ന് സൈബര്‍ കേസുണ്ട്. മറ്റൊരു പ്രതിയായ ഉമ്മത്ത് അലിക്കെതിരെ ബലാത്സംഗ കേസും മോഷണ കേസുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

Latest News