(തിരുവല്ല) പത്തനംതിട്ട - പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന മകൾ സ്‌നേഹ(25)യെ വ്യാജ നഴ്‌സ് ചമഞ്ഞ് കാലിൽ സിറിഞ്ച് കുത്തിവെച്ച് യുവതി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അരുണിനെ സംശയമില്ലെന്ന് കുട്ടിയുടെ അച്ഛൻ കായംകുളം സ്വദേശി സുരേഷ് പറഞ്ഞു.
മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷ(27) തന്റെ മകളുടെ ഭർത്താവ് അരുണിന്റെ പെൺ
സുഹൃത്താണെന്നറിയാം. അനുഷയുടെ രണ്ടാമത്തെ വിവാഹത്തിന് അരുണിനെ ക്ഷണിച്ചിരുന്നു. സ്‌നേഹയ്ക്ക് ഒപ്പമാണ് അരുൺ അവളുടെ വിവാഹത്തിൽ പങ്കെടുത്തത്. തട്ടമിട്ടതിനാലാണ് അനുഷയെ മനസ്സിലാകാതെ പോയത്. അനുഷയുടെ വിവാഹത്തിന് കണ്ട പരിചയം മാത്രമേ സ്‌നേഹയ്ക്കുള്ളൂ. തട്ടമിടുകയും മാസ്‌ക് വയ്ക്കുകയും ചെയ്തതിനാൽ പെട്ടെന്ന് ആളെ മനസ്സിലായില്ല. അരുണിനെ വിളിച്ച് എവിടെയാണെന്നു അനുഷ ചോദിച്ചതായാണ് മനസ്സിലാക്കുന്നത്. കുഞ്ഞിനെയും അമ്മയെയും വന്നു കാണണമെന്നു പറഞ്ഞാണുണ് വിളിച്ചത്. അരുൺ പുറത്തുപോയതിനു ശേഷമാണ് അനുഷ അകത്തേക്കു കയറിയതെന്നും അരുണിനെ സംശയമില്ലെന്നും സുരേഷ് വ്യക്തമാക്കി.
അരുണിനെ സ്വന്തമാക്കാനാണ് യുവതിയെ കൊല്ലാൻ അനുഷ തന്ത്രം മെനഞ്ഞതെന്നും ഇത് വളരെ ആസുത്രിതമാണെന്നുമാണ് പോലീസ് നിഗമനം. രണ്ടുതവണ വിവാഹിതയായ പ്രതി ഫാർമസിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ രണ്ടാം ഭർത്താവ് വിദേശത്താണിപ്പോൾ. പ്രതിയെ അറസ്റ്റുചെയ്ത പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സ്‌നേഹയുടെ ഭർത്താവ് അരുണിനെ അന്വേഷണത്തിനായി വിളിപ്പിച്ചതായും പോലീസ് പറഞ്ഞു.