ഇത് നടക്കാത്ത സ്വപ്‌നമല്ല, ദിവസേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ

അഹമ്മദാബാദ്- ശ്രീനിവാസനും മോഹന്‍ലാലും പശുവിനെ വളര്‍ത്തി പാല്‍ കറന്ന് സിനിമയില്‍ ധനികരാവുന്നത് സ്വപ്‌നം കണ്ടത് പോലെയല്ല. ഇത് യാഥാര്‍ഥ്യം. നിത്യേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ ഇതാ. 
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ കര്‍ഷക സമൂഹം ഇത്തരത്തില്‍ മൃഗപരിപാലനത്തിലൂടെ അധിക വരുമാനം സ്വന്തമാക്കുന്നവരാണ്. ഇവിടുത്തെ നിരവധി കര്‍ഷകരാണ് പരമ്പരാഗത കൃഷിക്ക് പുറമേ മൃഗപരിപാലനത്തില്‍ നിക്ഷേപം നടത്തുന്നത്. അമ്രേലി ജില്ലയിലെ ഇത്തരത്തില്‍ ലാഭം നേടുന്ന ഒരു കര്‍ഷകനാണ് കഞ്ചിഭായ് മഞ്ജിഭായ് പടോലിയ. മൃഗസംരക്ഷണത്തില്‍ നിക്ഷേപം നടത്തി മികച്ച വരുമാനം നേടിയ ഇദ്ദേഹം ഇപ്പോള്‍ പുറംനാടുകളില്‍ നിന്നുള്ളവര്‍ക്ക് പോലും മാതൃകയാവുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള കഞ്ചിഭായ് പട്ടോളിയയ്ക്ക് അംറേലിയില്‍ ഏതാണ്ട് രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് പുറമേ ഇദ്ദേഹം കന്നുകാലികളെയും വളര്‍ത്തുന്നു. ജാഫറാബാദി ഇനത്തില്‍പ്പെട്ട 22 എരുമകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ എരുമകള്‍ പ്രതിമാസം 900 ലിറ്റര്‍ പാല്‍ നല്‍കുന്നു. ഓരോ ലിറ്ററും 60- 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. പ്രതിമാസം 60,000 രൂപയുടെ പാല്‍ വില്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ എരുമകളില്‍ ഇപ്പോള്‍ വിഐപി ദിവസേന 30 ലിറ്റര്‍ പാല് നല്‍കുന്ന 3.52 ലക്ഷം രൂപ വിലമതിക്കുന്ന എരുമയാണ്. അംറേലിയിലും മറ്റ് പ്രദേശങ്ങളിലും ജാഫറാബാദി എരുമകള്‍ക്ക് ആവശ്യക്കാരേറെയാണ്. ജാഫറാബാദി ശ്രേഷ്ഠ ഒലാദ് എരുമയുടെ വില 1,50,000 രൂപ മുതല്‍ 3,60,000 രൂപ വരെയാണെന്നാണ് കഞ്ചിഭായ് പട്ടോളിയ പറയുന്നത്. ഗിര്‍ എരുമ എന്നും ഇവ അറിയപ്പെടുന്നു. ഏകദേശം 25,000 ജാഫറാബാദി എരുമകള്‍ ലോകമെമ്പാടും ഉണ്ടെന്നാണ് കരുതുന്നത്.  
 

Latest News