തിരുവനന്തപുരം - ആലുവയിൽ പിഞ്ചു ബാലികയെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. നികുതിപ്പണത്തിൽനിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല. പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മലയാളികൾ മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യമാണിത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. കുട്ടികൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ നരാധമന്മാർ കടിച്ചുകീറും അല്ലെങ്കിൽ തെരുവുനായ്ക്കൾ കടിച്ചു കൊല്ലും. ഇതാണ് കേരളത്തിലെ സ്ഥിതി. കേരള പോലീസിന്റെ പണി ഫേസ് ബുക്ക് വഴി മാപ്പപേക്ഷിക്കലല്ല, അതിനു വേണ്ടിയല്ല പോലീസ് സേനയെ സൃഷ്ടിച്ചത്. കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ല. ഓപ്പൺ ബാർ തടയാൻ ആലുവ പോലീസിന് കഴിയില്ലേ? അൽപ്പമെങ്കിലും നാണം ഉണ്ടെങ്കിൽ പ്രതിയെ പിടിച്ചു എന്ന വീരവാദം പോലീസ് പറയില്ല. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവൻ പോലീസിനെ പ്രതി വഴിതെറ്റിച്ചു. ആരാണ് അന്വേഷണ വീഴ്ച്ചയ്ക്ക് ഉത്തരവാദിയെന്ന് കണ്ടെത്തണം. ആലുവ നഗരമധ്യത്തിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ഈ പ്രതിയെ കുറിച്ച് പോലീസിന് എന്തുകൊണ്ട് നേരത്തേ അറിയാൻ സാധിച്ചില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.