അലിഗഢ്- ഉത്തർപ്രദേശിൽ 14നും 15നും ഇടയിൽ പ്രായമുള്ള 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ വീഡിയോകൾ പകർത്തിയതിന് വനിതാ വാർഡനെ പിരിച്ചുവിട്ടു. അലിഗഢിലെ ഇഗ്ലാസ് ഏരിയയിലെ സർക്കാർ നടത്തുന്ന കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഗേൾസ് ഹോസ്റ്റൽ വാർഡനെയാണ് പിരിച്ചുവിട്ടത്.
അഞ്ച് മാസം മുമ്പാണ് സംഭവം നടന്നതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മഹിമ സിംഗ് പറഞ്ഞു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ഇന്ദ്ര വിക്രം സിംഗ് വിഷയം അന്വേഷിക്കാൻ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ ആകാൻക്ഷ റാണയെ ചുമതലപ്പെടുത്തി. വാർഡനെതിരായ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. വാർഡന്റെ സേവനം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ചിട്ടുണ്ട്.
വനിതാ വാർഡൻ മൊബൈൽ ഫോൺ ഹോസ്റ്റൽ കുളിമുറിയിൽ ഒളിപ്പിച്ചുവെച്ചാണ് പെൺകുട്ടികളുടെ വീഡിയോകൾ പലതവണ റെക്കോർഡ് ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവസമയത്ത് 100 ഓളം പെൺകുട്ടികൾ ഹോസ്റ്റലിൽ താമസിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി ബേസിക് ശിക്ഷാ അധികാരി ദീപ്തി പറഞ്ഞു. രണ്ട് നിലകളുള്ള സ്കൂൾ കെട്ടിടത്തിന് ഒന്നാം നിലയിൽ അടുക്കളയും കുളിമുറിയുമുള്ള താമസ സൗകര്യമുണ്ട്.