Sorry, you need to enable JavaScript to visit this website.

വിങ്ങുന്ന ഹൃദയത്തോടെ കുഞ്ഞു ചാന്ദിനിയ്ക്ക് കേരളം വിടചൊല്ലി, ഇനി കണ്ണീരോര്‍മ്മ

ആലുവ - വിങ്ങുന്ന ഹൃദയത്തോടെ കുഞ്ഞു ചാന്ദിനിയ്ക്ക് കേരളം വിടചൊല്ലി ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി കണ്ണീരോര്‍മ്മയായി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.  നൂറു കണക്കിനാളുകളാണ് തീരാത്ത വേദനയോടെ സംസ്‌കാര ചടങ്ങിലെത്തിയത്. സംസ്‌കാരത്തിന്  മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സഹപാഠികളും അധ്യാപകരും സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാരും അടങ്ങിയ വന്‍ ജനാവലി കണ്ണീരുമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സഹപാഠികളും അധ്യാപകരും കൂട്ടക്കരച്ചിലോടെയാണ് ചാന്ദ്‌നിയ്ക്ക് വിട ചൊല്ലിയത്. വള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് അതിഥി തൊഴിലാളിയായ പ്രതി അസഫാക്ക് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ഒളിപ്പിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തല്‍. പ്രതിയെ ഇന്ന്  മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. 
ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തിയത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ മുന്‍പ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മദ്യ ലഹരിയിലായിരുന്ന പ്രതിയില്‍ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുട്ടിയെ  തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. രാത്രി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം ആലുവാ മാര്‍ക്കറ്റിന് പിന്‍വശം ചാക്കില്‍ കെട്ടി ചളിയില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. 

 

 

Latest News