Sorry, you need to enable JavaScript to visit this website.

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന  ഇറങ്ങി, പുലിയുടെ ആക്രമണവും

തൃശൂർ - അതിരപ്പിള്ളി തുമ്പൂർമുഴിയിൽ  രണ്ടാം തവണയും കാട്ടാന ഇറങ്ങി. തുമ്പൂർമുഴിയിലെ ക്യാറ്റിൽ ബ്രീഡിങ് ഫാമിലാണ് തുടർച്ചയായി കാട്ടാന ഇറങ്ങിയത്.വേലി തകർത്ത് ഫാമിൽ കയറിയ ആന കാർഷിക വിളകളും നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയോടെയാണ് ഫാമിന്റെ വേലി തകർത്ത് കാട്ടാന അകത്തുകയറിയത്. ആനയുടെ മുന്നിൽ അകപ്പെട്ട നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ 
അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഫാമിൽ കയറിയ ആന തെങ്ങ്, തീറ്റ പുല്ല് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചു. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഫാം ജീവനക്കാരും ചേർന്ന് ശബ്ദമുണ്ടാക്കി ആനകളെ തുരത്തി ഓടിക്കുകയായിരുന്നു. എന്നാൽ പിന്നീടും രണ്ട് തവണ കൂടി കാട്ടാന ഫാമിലേക്ക് എത്തി.  തുടർച്ചയായി പ്രദേശത്ത് കാട്ടാന  ഇറങ്ങി തൊഴിലാളികൾക്കും നാട്ടുകാർക്കും ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ  വനം വകുപ്പ് രാത്രികാല പെട്രോളിങ് കൂടുതൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ പുലി ഇറങ്ങി 
തൃശൂർ - അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കാലടി പ്‌ളാന്റേഷൻ ആശുപത്രിക്ക് സമീപം തൊഴിലാളികളുടെ ലയങ്ങളോട് ചേർന്നാണ് ഇരുമ്പ്കുത്തിയിൽ മനോഹരന്റെ പശുകുട്ടിയെ കൊന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ജോലിക്ക് പോവുകയായിരുന്ന ആളുകൾ പുലി പശുവിനെ ആക്രമിക്കുന്നത് കണ്ട് ബഹളമുണ്ടാക്കിയതോടെ പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴിഞ്ഞ മാസവും കല്ലാല ലാറ്റക്‌സ് ഫാക്ടറിയിലെ തൊഴിലാളിയായ രമേശന്റെ പശുവിനെയും പുലി കൊന്നിരുന്നു. പ്‌ളാന്റേഷൻ കോർപ്പറേഷനിൽ പുലിയുടെ ആക്രമണം വർധിച്ചിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജനവാസമേഖലയിലേക്കുള്ള പുലിയിറക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ.

Latest News